'ഭരണവിരുദ്ധ വികാരം കൊണ്ട് യുഡിഎഫിന് വോട്ട് പോയില്ല; നിലമ്പൂരിൽ എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെട്ടു'

'നിലമ്പൂരില്‍ മികച്ച വികസനം നടന്നു. അത് പി വി അന്‍വര്‍ സ്വന്തം അക്കൗണ്ടിലാക്കുകയാണ് ചെയ്തത്'

dot image

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയം സിപിഐഎം നേതൃയോഗം ചര്‍ച്ച ചെയ്തുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫിന് വോട്ട് കുറഞ്ഞതായി യോഗം വിലയിരുത്തിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് മുസ്‌ലിം ലീഗ് വര്‍ഗീയ പ്രചാരണം നടത്തി. യുഡിഎഫ് അതിന് പിന്തുണ നല്‍കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ജനപിന്തുണ കുറഞ്ഞതായും എല്‍ഡിഎഫ് നേതൃയോഗം വിലയിരുത്തിയതായും എം വി ഗോവിന്ദന്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉയര്‍ന്നിട്ടില്ല. ഭരണവിരുദ്ധ വികാരം കൊണ്ട് ഒരു വോട്ട് പോലും യുഡിഎഫിന് ലഭിച്ചിട്ടില്ല. നിലമ്പൂരില്‍ എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെട്ടു. നിലമ്പൂരില്‍ മികച്ച വികസനം നടന്നു. അത് പി വി അന്‍വര്‍ സ്വന്തം അക്കൗണ്ടിലാക്കുകയാണ് ചെയ്തത്. അന്‍വറിന് 20,000ത്തോളം വോട്ട് ലഭിച്ചത് അതുകൊണ്ടാണ്. അന്‍വറിന്റെ മുന്നേറ്റം താത്ക്കാലികം മാത്രമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരിലെ സംഘടന ദൗര്‍ബല്യം പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന-മലപ്പുറം ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് പരിശോധന നടത്തും. സിപിഐഎമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമം നടത്തുകയാണ്. പ്രതിപക്ഷത്തെ പ്രശ്‌നങ്ങള്‍ മറയ്ക്കാന്‍ അത്തരം തന്ത്രങ്ങള്‍ ഇറക്കുകയാണ്. സെക്രട്ടറിക്ക് എതിരായ വിമര്‍ശനം പാര്‍ട്ടിക്കെതിരായ വിമര്‍ശനമാണെന്ന് തങ്ങള്‍ക്ക് അറിയാം. സമ്മേളന കാലത്തും അത്തരം പ്രചാരണമുണ്ടായി. പാര്‍ട്ടി സെക്രട്ടറിയെ വിമര്‍ശിച്ചു എന്ന പരമ്പര വരുന്നു. പിണറായി ശാസിച്ചു എന്ന് പറയുന്നു. അങ്ങനെ ഉണ്ടായിട്ടില്ല. അത് ശരിയായ രീതിയല്ലെന്നും തെറ്റായ സമീപനമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നേത്യയോഗത്തില്‍ പിണറായി തനിക്കെതിരെ വിമര്‍ശനം നടത്തി എന്ന വാര്‍ത്ത മാതൃഭൂമിയില്‍ വന്നു. തനിക്കെതിരായ ഒരു പരാമര്‍ശവും പിണറായിയില്‍ നിന്ന് ഉണ്ടായിട്ടില്ല. അത് കളവാണ്, സത്യ വിരുദ്ധമാണ് എന്ന് പിണറായി സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു. എളമരം കരീമും പി രാജീവും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കെതിരായ നീക്കങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. തനിക്കെതിരായ വാര്‍ത്ത പാര്‍ട്ടിക്കെതിരായ വാര്‍ത്തയായാണ് കാണുന്നത്. മാതൃഭൂമിക്കും മനോരമക്കുമെതിരെ നിയമനടപടി സ്വീകരിക്കും. അവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സൂംബ വിവാദത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വാമിംഗ് അപ്പാണ് സൂംബയെന്നും അതിന് എതിരായവരെ ബോധ്യപ്പെടുത്താമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വേണ്ടവര്‍ അത് ഉപയോഗിക്കുകയും വേണ്ടാത്തവര്‍ അത് ഉപയോഗിക്കാതിരിക്കുകയും ചെയ്യട്ടേയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights- M V Govindan on nilambur by election result

dot image
To advertise here,contact us
dot image