ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേത്, അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നില്ല: സിപിഐയെ തള്ളി സിപിഐഎം

റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ

dot image

മലപ്പുറം: ഭാരതാംബ വിഷയത്തിൽ സിപിഐ നിലപാട് തള്ളി സിപിഐഎം. ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേതാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്ന സങ്കൽപമല്ല. അത് ഭരണഘടനാ സങ്കൽപവുമല്ല. അതിനാൽ ഭാരത് മാതാ സങ്കൽപം അംഗീകരിക്കാനാവില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് മാതാ സങ്കൽപം മറ്റുള്ളവർ അംഗീകരിക്കണമെന്ന് വാശിപിടിക്കുന്നത് ഫാസിസമാണെന്നും എം വി ഗോവിന്ദൻ റിപ്പോ‍ർട്ടറിനോട് വ്യക്തമാക്കി. റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കഴിഞ്ഞ ദിവസം സിപിഐ പരിപാടിയിൽ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉയരുകയും വിശാലമായ അർത്ഥത്തിൽ ഭാരത് മാതാ സങ്കൽപത്തെ സിപിഐ അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സൂചിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ഭാരത് മാതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്.

ഭാരത് മാതാ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഐ തൃശൂരിൽ നടത്തിയ പരിപാടി ചർച്ചയായതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഭാരതാംബയുടെ ചിത്രവും അതിന് മുന്നിലെ ചടങ്ങും ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തണമെന്ന ഗവർണറുടെ നിലപാടിനെതിരെയായിരുന്നു സിപിഐയുടെ പ്രതിഷേധം. ത്രിവർണ പതാക ഉയർത്തിയും മരം നട്ടും തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സിപിഐ പരസ്യപ്രതിഷേധം നടത്തിയിരുന്നു. പരിപാടിയിൽ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം സിപിഐ പ്രവർത്തകർ മുഴക്കിയിരുന്നു.

ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ഭാരത് മാതാ എന്ന നെഹ്റൂവിയൻ സങ്കൽപം അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു. സിംഹത്തിൻ്റെ പുറത്തേറി കാവിക്കൊടി പിടിക്കുന്ന രൂപമായ ഭാരതാംബയെ അംഗീകരിക്കാനാകില്ല എന്ന നിലപാട് ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. എന്നാൽ ഭാരത് മാതാ എന്നു പറഞ്ഞാൽ ഈ രാജ്യത്തെ ജനങ്ങളാണെന്ന നെഹ്റുവിന്റെ ആശയം അംഗീകരിക്കുന്നുവെന്ന സൂചനയും ബിനോയ് വിശ്വം നൽകിയിരുന്നു. ഭാരതാംബയെ ദേശീയപതാകയേക്കാൾ വലുതായി ഗവർണർ ചിത്രീകരിക്കുകയാണ്. സംഘപരിവാറുകാരന് അത് ചെയ്യാം. എന്നാൽ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഗവർണർ ബഹുമാനിക്കേണ്ടത് ഭരണഘടനയെയാണ് എന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി മുന്നോട്ട് വെച്ചത്. ഗവർണർ രാജ്ഭവനുമായി ബന്ധപ്പെട്ട് ഭാരതാംബയെന്ന സങ്കൽപ്പത്തെ ഉയർത്തിക്കാണിച്ചതിനെ എതിർക്കുന്നുവെന്നും എന്നാൽ ഭാരത് മാതാ എന്ന സങ്കൽപത്തോട് വിശാലമായ അർത്ഥത്തിൽ വിയോജിപ്പില്ലെന്നുമായിരുന്നു ബിനോയ് വിശ്വം സൂചിപ്പിച്ചത്. ഇതിനെതിരെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

കൃഷിവകുപ്പ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും നിലവിളക്ക് കൊളുത്തണെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് കൃഷി വകുപ്പ് രാജ്ഭവനിലെ പരിപാടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഗവർണറുടെ നടപടിക്കെതിരെ സിപിഐ ശക്തമായി രംഗത്ത് വന്നിരുന്നു. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വെച്ച് ഔദ്യോഗിക പരിപാടി നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന വാദമായിരുന്നു സിപിഐ ഉന്നയിച്ചത്. ഇത്തരത്തിൽ ഭരണഘടനാ ലംഘനം നടത്തിയ ഗവർ‌ണർ രാജേന്ദ്ര ആർലേക്കറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ രാജ്യസഭാ എം പി സന്തോഷ് കുമാർ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.

Content Highlights: M V Govindan denied CPI on Bharat Mata controversy

dot image
To advertise here,contact us
dot image