'ബിജെപിക്കായി സീറ്റ് ഒഴിഞ്ഞുകൊടുത്ത് കോണ്‍ഗ്രസില്‍ നിന്ന് ആളെ സംഭാവന ചെയ്ത കെസി'; വിമര്‍ശിച്ച് എ എ റഹീം

'2026 വരെ കോണ്‍ഗ്രസിന് ഉറപ്പിച്ചുവെയ്ക്കാമായിരുന്ന ആ സീറ്റിന്റെ 'വില' ഇന്ത്യയുടെ മതേതരത്വവും ഭരണഘടനയും അട്ടിമറിക്കാനുള്ള യാത്രയുടെ ദൂരം കുറയ്ക്കലാണ്'

dot image

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയുള്ള സിപിഐഎം-കോണ്‍ഗ്രസ് പോര് തുടരുന്നു. സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പി സുന്ദരയ്യയുടെ രാജിക്കത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് മറുപടിയുമായി രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ എ റഹീം രംഗത്തെത്തി. ബിജെപിക്ക് ഇരട്ട സംഭാവന ചെയ്തയാളാണ് കെ സി എന്നുപറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് റഹീമിന്റെ വിമര്‍ശനം. ബിജെപിക്കായി തന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയും ആ സീറ്റിലേക്ക് വരാന്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ സംഭാവന ചെയ്യുകയും ചെയ്ത രാഷ്ട്രീയ ചരിത്രമാണ് കെസിയുടേതെന്നും റഹീം കുറിപ്പില്‍ പറഞ്ഞു.

കെസിയും, കെസിയുടെ ബിട്ടുവും എന്ന് പറഞ്ഞുകൊണ്ടാണ് റഹീം പോസ്റ്റ് ആരംഭിക്കുന്നത്. ആരാണീ ബിട്ടു എന്ന് ചോദ്യമുന്നയിച്ചുകൊണ്ട് റഹീം തന്നെ അതിനുള്ള കൃത്യമായ മറുപടി നല്‍കുന്നു. 2019 മെയ് 25 മുതല്‍, 2024 മാര്‍ച്ച് 28വരെ ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപിയായിരുന്നു ബിട്ടു. നിലനില്‍ ബിജെപിയുടെ രാജ്യസഭാ എംപിയും റെയില്‍വേ സഹമന്ത്രിയുമാണ് അദ്ദേഹം. 2026 ജൂണ്‍ 21 വരെ രാജ്യസഭയില്‍ കെ സി വേണുഗോപാലിന് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ അദ്ദേഹം പാതിവഴിയില്‍ രാജിവെച്ചിറങ്ങി. രാജിവെച്ചാല്‍ അടുത്ത എംപിയായി ആ സ്ഥാനത്തേക്ക് രാജസ്ഥാനില്‍ നിന്ന് ജയിക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് അറിയാത്ത ആളായിരുന്നില്ല കെസിയും കോണ്‍ഗ്രസുമെന്നും റഹീം പറയുന്നു. ആ രാജിവെച്ച ഒഴിവിലേക്ക് ബിജെപിയുടെ ടിക്കറ്റില്‍ കെസിയുടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുമാറിയ ആളെത്തന്നെ ബിജെപി രാജ്യസഭയില്‍ എത്തിച്ചു. രാജ്യസഭയില്‍ തങ്ങളുടെ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുക എന്നത് എപ്പോഴും ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 2026 വരെ കോണ്‍ഗ്രസിന് ഉറപ്പിച്ചുവെയ്ക്കാമായിരുന്ന ആ സീറ്റിന്റെ 'വില' ഇന്ത്യയുടെ മതേതരത്വവും ഭരണഘടനയും അട്ടിമറിക്കാനുള്ള യാത്രയുടെ ദൂരം കുറയ്ക്കലാണെന്നും എ എ റഹീം പറഞ്ഞുവെയ്ക്കുന്നു.

കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നല്‍കിയ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയുടെ 'ട്യൂഷന്‍' മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്നായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ 'കൈ' സഹായം നല്‍കിയവര്‍ ബിജെപിയുടെ ഏജന്റ് പണിയാണ് ചെയ്യുന്നതെന്ന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും മനസ്സിലാക്കി തുടങ്ങി. രാജസ്ഥാനിലെ രാജ്യസഭാ സീറ്റില്‍ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്. ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിക്കായിരുന്നുവെന്ന് അവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം കൊള്ളേണ്ടിടത്തുതന്നെ കൊണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിനടക്കം മറുപടി നല്‍കിയിരുന്നു. തങ്ങളിലാരും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആര്‍എസ്എസ് ആരാധിക്കുന്നവരുടെ ഫോട്ടോയ്ക്ക് മുന്നില്‍ ചിലര്‍ താണുവണങ്ങി. തലയുയര്‍ത്തിനിന്നുകൊണ്ട് നേരിട്ട് കോണ്‍ഗ്രസിനെയും ബിജെപിയെയും ലീഗിനെയും ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത്. കോലീബി സഖ്യവും ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്നുനിന്ന് തങ്ങള്‍ക്ക് നേരെ വന്ന കോണ്‍ഗ്രസിന്റെ ചിത്രവും ആരും മറന്നു പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പൊളിറ്റിക്കല്‍ എഡിറ്ററുമായിരുന്ന നീരജ ചൗധരിയുടെ 'ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്ന പുസ്തകം ഉയര്‍ത്തിക്കാട്ടി, അതിലെ ഉള്ളടക്കം വിവരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്ക് തുറന്ന കത്തെന്ന നിലയില്‍ കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

Content Highlights- A A Rahim mp reply to K C Venugopal over his facebook post against cm pinarayi vijayan

dot image
To advertise here,contact us
dot image