

തെഹ്റാൻ: പുതിയ പരമോന്നത നേതാവായി മാർച്ചിൽ ചുമതലയേറ്റ മൊജ്തബ ഖമനയിയുമായി ഇതുവരെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ജവാദ് മൊഗൂയിയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു അരാഗ്ചിയുടെ വെളിപ്പെടുത്തൽ. 'പരമോന്നത നേതാവായ മൊജ്തബ ഖമനയിയെ ഇതുവരെ നേരിൽ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വളരെ കുറച്ച് ആളുകൾക്കാണ് അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടുള്ളത്' എന്നായിരുന്നു അരാഗ്ചിയുടെ വെളിപ്പെടുത്തൽ.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട തെഹ്റാനിലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണം ആഭ്യന്തര സുരക്ഷാ വീഴ്ചയിലൂടെയാണ് സംഭവിച്ചതെന്ന് അരാഗ്ചി വെളിപ്പെടുത്തി. ആ സുരക്ഷാ പോരായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. പരമോന്നത നേതാവിനെ ലക്ഷ്യമിട്ടാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള പദ്ധതി ആദ്യ ദിവസം മുതൽ തന്നെ തയ്യാറായിരുന്നുവെന്നും അരാഗ്ചി വെളിപ്പെടുത്തി. 'ഞാൻ മേഖലയിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടു. അമേരിക്കൻ സൈനിക താവളങ്ങളെ ആക്രമിക്കുമെന്നും, അത് അമേരിക്കക്കെതിരെയുള്ള നടപടിയായിരിക്കുമെന്നും അവരെ അറിയിച്ചു' എന്നും അരാഗ്ചി വ്യക്തമാക്കി.
യുദ്ധത്തിൻ്റെ ദിവസങ്ങളിൽ താനും വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരും ഓഫീസ് വിട്ടുപോയിരുന്നില്ലെന്നും അരാഗ്ചി വെളിപ്പെടുത്തി. 'ദിവസവും മണിക്കൂറുകളോളം നഗരത്തിലുടനീളം വാഹനത്തിൽ സഞ്ചരിക്കേണ്ടിവന്നു. മൊബൈൽ ഫോൺ പോലും മാറ്റിവെയ്ക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു'വെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. ഇറാൻ്റെ സൈനിക തയ്യാറെടുപ്പുകളെക്കുറിച്ച് അരാഗ്ചി വെളിപ്പെടുത്തി. 2025 ജൂണിലെയും 2026 ഫെബ്രുവരിയിലെയും രണ്ട് യുദ്ധങ്ങൾക്കിടയിലുള്ള എട്ട് മാസത്തിനിടെ, മിസൈൽ ലോഞ്ചർ സംവിധാനം പൂർണമായി നവീകരിച്ചുവെന്നായിരുന്നു അരാഗ്ചിയുടെ വെളിപ്പെടുത്തൽ. എത്ര മിസൈലുകൾ പ്രയോഗിച്ചാലും ശേഖരം തീരാത്ത രീതിയിലാണ് സംവിധാനം പുനഃസംഘടിപ്പിച്ചതെന്നും അരാഗ്ചി അവകാശപ്പെട്ടു.
യുദ്ധത്തിന് മുമ്പ് ഫെബ്രുവരിയിൽ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നർ എന്നിവരുമായി നടത്തിയ ചർച്ചയെക്കുറിച്ച് അരാഗ്ചി വെളിപ്പെടുത്തി. 'ഏത് നിമിഷവും ബോംബാക്രമണം നടക്കാമെന്ന ഭീഷണിക്കിടയിൽ നിങ്ങൾ എപ്പോഴെങ്കിലും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ടോ? എന്നായിരുന്നു ഞാൻ വിറ്റ്കോഫിനോട് ചോദിച്ചത്' എന്നായിരുന്നു അരാഗ്ചിയുടെ വെളിപ്പെടുത്തൽ. സമ്പൂർണ സൈനിക വിജയം നേടാനുള്ള ശേഷിയില്ലെങ്കിൽ ചർച്ചകളിലേക്ക് പോകേണ്ടിവരുമെന്നും അരാഗ്ചി പ്രതികരിച്ചു. എന്നാൽ, സൈനിക രംഗത്ത് മേൽക്കൈ നേടിയ ശേഷമേ ചർച്ചകൾ നടത്താവൂ എന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
Content Highlights: Iran's Foreign Minister said he has not yet had a direct meeting with Supreme Leader Mojtaba Khamenei, drawing attention amid ongoing developments in Iran's political leadership.