
ടെൽഅവീവ്/തെഹ്റാൻ: പരസ്പരം ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും. ആക്രമണം തുടരുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊർജ്ജ മേഖലകളെയും ഇസ്രയേൽ ലക്ഷ്യം വെച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ്റെ 100ൽ അധികം ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 80 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ ഒമാനിൽ നടക്കാനിരുന്ന ഇറാൻ-അമേരിക്ക ആണവ കരാർ സംബന്ധിച്ച ചർച്ചകൾ റദ്ദാക്കി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനിടയിൽ ചർച്ച നിരർത്ഥകമാണെന്നാണ് ഇറാൻ്റെ നിലപാട്. ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ്റെ നീക്കമെന്നും റിപ്പോർട്ടുമുണ്ട്.
ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉൽപാദന സൗകര്യങ്ങളെയും ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ ഏറ്റവും ഒടുവിൽ ഹൈഫയിൽ നടത്തിയ മിസൈൽ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിൻ്റെ ഊർജ്ജ മേഖലകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇസ്രയേലിൻ്റെ 10 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഇസ്രായേലിൽ ആക്രമണ മുന്നറിയിപ്പിൻ്റെ ഭാഗമായി സൈറണുകൾ മുഴങ്ങുന്നവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശത്രു വിമാനങ്ങൾ നുഴഞ്ഞ് കയറിയതിനെ തുടർന്ന് വടക്കൻ ഇസ്രായേലിൽ സൈറണുകൾ മുഴങ്ങുന്നു എന്നാണ് ഇസ്രയേൽ സൈന്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ യുദ്ധം ശക്തമാക്കുമെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. ഇറാനിയൻ ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുപരിധി കൂടി കടന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയും ആക്രമണ പരിധിയിലാണെന്ന് പേര് വെളിപ്പെടുത്താത്ത ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിയൻ പരമോന്നത നേതാവ് "പരിധിക്ക് പുറത്തല്ല" എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ച് നശിപ്പിക്കുന്നത് തുടരുമെന്ന് സൈനിക വക്താവിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ ഇറാനെ ആക്രമിക്കുകയാണെന്നും അവർക്ക് ഇപ്പോഴും ഇസ്രായേലിന് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്താൻ കഴിയുന്ന ഒരു ആയുധശേഖര ഉണ്ടെന്നും ഒരു ഇസ്രായേലി സൈനിക വക്താവ് ചൂണ്ടിക്കാണിച്ചതായാണ് റിപ്പോർട്ട്.
ഒരു നീണ്ട യുദ്ധത്തിന് തയ്യാറാണെന്നും ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനല്ല യുദ്ധം ആരംഭിച്ചതെന്നും, അതിന്റെ അവസാനം തീരുമാനിക്കുന്നത് അവരാണെന്നും പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ നടക്കുന്ന പോരാട്ടം നെതന്യാഹുവിന്റെ യുദ്ധമാണെന്നും അതിന്റെ ഫലം ഇസ്രയേൽ ഭരണകൂടത്തിന്റെ നാശമായിരിക്കുമെന്നും ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറാൻ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുകയാണെന്നും നെതന്യാഹുവിന്റെ അഭിലാഷങ്ങൾക്കായി അമേരിക്കൻ നികുതിദായകരുടെ പണം പാഴാക്കണോ എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുമാനിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്.
ആദ്യഘട്ടത്തിൽ ഇറാൻ്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഇസ്രയേൽ ഇന്നലെ നടന്ന ആക്രമണങ്ങളിൽ ഇറാൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ബന്ദർ അബ്ബാസിലെ തുറമുഖവും ഇറാൻ്റെ എണ്ണ പാടങ്ങളും റിഫൈനറികളും ഇസ്രയേൽ ലക്ഷ്യമിട്ടത് സാമ്പത്തിക മേഖലയ്ക്ക് ആഘാതം സൃഷ്ടിക്കുക എന്നാ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തൽ.
ഇറാൻ തലസ്ഥാനത്തിന് സമീപമുള്ള ഷഹ്‌റാൻ എണ്ണ സംഭരണശാലയിലും അക്രമണത്തിന് പിന്നാലെ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 9 ദശലക്ഷത്തിലധികം ആളുകൾ ഇവിടെ വസിക്കുന്നു. ഷഹ്റാൻ തെഹ്റാനെ സംബന്ധിച്ച് തന്ത്രപ്രധാനമായ കേന്ദ്രമാണ്. ടെഹ്റാനിലേയ്ക്കും സുപ്രധാന വ്യവസായങ്ങളിലേക്കും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് ഷഹ്റാൻ എണ്ണ സംഭരണശാലയിൽ നിന്നാണെന്നാണ് റിപ്പോർട്ട്. ഇവിടെ നിരവധി ദശലക്ഷം ബാരൽ എണ്ണ സംഭരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഷഹ്റാനിലെ എണ്ണ സംഭരണശാലയിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. തെഹ്റാനുമായും ഇറാനിലെ മറ്റ് പ്രധാനകേന്ദ്രങ്ങളുമായി ഗതാഗത ശൃംഖല പങ്കുവെയ്ക്കുന്ന പ്രദേശം കൂടിയാണ് ഷഹ്റാൻ.
ഇറാനിലെ തെക്കൻ തുറമുഖ നഗരമായ കങ്കനിലെ സൗത്ത് പാർസ് റിഫൈനറി ലക്ഷ്യമിട്ട് ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ വലിയ തീപിടുത്തമുണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കൻ ഇറാനിലെ ബുഷെർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ എണ്ണ ശുദ്ധീകരണശാലയെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയെന്നും തീപിടുത്തമുണ്ടായെന്നും ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തീ അണച്ചതായി പിന്നീട് ഇറാനിയൻ എണ്ണ മന്ത്രാലയം അറിയിച്ചു. ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക മേഖലയാണ് സൗത്ത് പാർസ് ഗ്യാസ് ഫീൽഡ്. 700 ദശലക്ഷം ഘനമീറ്റർ (24,720 ഘന അടി) ഇവിടെ നിന്നുള്ള പ്രതിദിന ഉത്പാദനം എന്നാണ് റിപ്പോർട്ട്. ഇറാന്റെ മൊത്തം പ്രകൃതിവാതക ഉൽപാദനത്തിന്റെ ഏകദേശം 65–70 ശതമാനം വരെയാണ് ഇതെന്നാണ് കണക്കാക്കുന്നത്. ഇറാന്റെ ആഭ്യന്തര ഉപഭോഗം, പെട്രോകെമിക്കൽ വ്യവസായം, വാതക കയറ്റുമതി എന്നിവയ്ക്ക് ഈ മേഖല നിർണായകമാണ്. നോർത്ത് പാർസ് (വലിയ അളവിൽ ഉപയോഗിക്കാത്ത കരുതൽ ശേഖരമുള്ളത്), കിഷ്, കങ്കൻ എന്നിവയാണ് ഇറാൻ്റെ മറ്റപ്രധാനപ്പെട്ട എണ്ണ ഉദ്പാദന-വിതരണ കേന്ദ്രങ്ങൾ.
ഇറാൻ്റെ റെവല്യൂഷറി ഗാർഡ്സിൻ്റെ ആസ്ഥാനം വരെ സംഘർഷം ആരംഭിച്ച ആദ്യ ദിവസം തന്നെ ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇറാൻ്റെ പ്രധാനപ്പെട്ട സൈനിക മേധാവികളും പ്രധാനപ്പെട്ട ആറ് ആണവശാസ്ത്രജ്ഞരുമാണ് ഇസ്രയേൽ അക്രമണത്തിൽ കൊല്ലപ്പെട്ടത്. ആയത്തൊള്ള ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവും മുൻനാവിക മേധാവിയും അമേരിക്കയുമായി ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന അലി ഷാംഖാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാൻ്റെ പരമോന്നത സൈനിക മേധാവി ജനറൽ മൊഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിന്റെയും രാജ്യത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെയും (ഐആർജിസി) മേൽനോട്ടം വഹിച്ചിരുന്നത് മൊഹമ്മദ് ബാഗേരിയാണ്. ബാഗേരിയുടെ മൂത്ത സഹോദരൻ ഹസനും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി, അറ്റോമിക് എനർജി ഓർഗനൈസേഷന്റെ മുൻ മേധാവി ഫെറെയ്ദൗൻ അബ്ബാസിയും തെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി അടക്കമുള്ളവർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൻ്റെ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ സൈന്യം ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞ ഖമേനി ഇസ്രയേലിന് ഈ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പറഞ്ഞിരുന്നു. നീചരായ സയണിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിക്കുമെന്നും ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാൻ സൈന്യം ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകളടക്കം ഉപയോഗിച്ച് ശക്തമായ തിരിച്ചടി നൽകി കൊണ്ടിരിക്കുന്നത്.
Content Highlights: Iran fires missiles as Israel strikes oil facility in Tehran