
ജെറുസലേം: ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍. മിസൈല്‍ ആക്രമണം തുടരുകയാണെങ്കില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍ കത്തുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. ആര്‍മി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പ്രതികരണം. ഇസ്രയേലി പൗരന്മാര്‍ക്കാര്‍ക്കെതിരെ നാശം വിതക്കുന്ന ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആയത്തുള്ള ഭരണകൂടത്തിലെ ലക്ഷ്യമിട്ടവരെയും ഞങ്ങള്‍ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ടെഹ്‌റാനില്‍ നിന്നുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ ചെറുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും രാജ്യം ആ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ അവകാശവാദം. '20,000 മിസൈലുകള്‍ക്കായി ഉല്‍പ്പാദന ശേഷി വികസിപ്പിക്കാന്‍ ഇറാന് സാധിക്കുകയെന്നത് ഞങ്ങള്‍ക്ക് താങ്ങാനാവില്ല,
അതിനാലാണ് അവരുടെ ഉല്‍പ്പാദന ശേഷി നശിപ്പിക്കാന്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ ചെയ്യുന്നത്. ടെഹ്‌റാനിലേക്കുള്ള പാത ഞങ്ങള്‍ ഒരുക്കി. സമീപഭാവിയില്‍ തന്നെ ഇസ്രായേലി വിമാനങ്ങളെയും ഇസ്രായേലി വ്യോമസേനയെയും പൈലറ്റുമാരെയും ടെഹ്‌റാന്റെ ആകാശത്ത് കാണാം', എന്നും ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലിന് പിന്തുണ നല്‍കിയാല്‍ അമേരിക്ക, ബ്രിട്ടീഷ്, ഫ്രാന്‍സ് രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ ഞായറാഴ്ച നടത്താനിരുന്ന അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ച മാറ്റി. ഒമാന്‍ വിദേശകാര്യമന്ത്രിയുടെ ഇടനിലക്കാരനാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റില്‍ വെച്ച് ഞായറാഴ്ച നടക്കാനിരുന്ന ചര്‍ച്ചയാണ് മാറ്റിയത്. അതേസമയം ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുന്നത് നീതികരിക്കാന്‍ സാധിക്കാത്തതാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചിരുന്നു.
Content Highlights: Tehran will burn Benjamin Netanyahu Warning To Iran