

ആവേശത്തിന്റെ അതിരുകള്‍ ഭേദിക്കുന്നതായിരുന്നു ലോകകപ്പ് ഫൈനലിന്റെ ഒന്നാം പകുതി. അര്‍ജന്റീനയുടെ പ്രതിരോധത്തെ തുടര്‍ച്ചയായി പരീക്ഷിക്കുകയായിരുന്നു സ്പാനിഷ് മുന്നേറ്റം. ലമീന്‍ യമാലും ഡാനി ഒല്‍മോയും ഓയര്‍സബാലും നിരന്തരം മുന്നേറ്റം നടത്തി അര്‍ജന്റീനയെ പ്രതിരോധത്തിലാക്കി. സ്പെയിൻ പ്രതിരോധതാരം കുക്കുറയയുടെ മികവ് ടീമിനെ ബലപ്പെടുത്തുകയായിരുന്നു.
മൂന്നുമാറ്റങ്ങളോടെയാണ് അര്‍ജന്റീന ഇറങ്ങിയത്. മോണ്ടിയേല്‍, ഡീ പോള്‍, ഗോണ്‍സലസ് എന്നിവര്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. പ്രതിരോധം ബാലപ്പെടുത്തിയുള്ള അര്‍ജന്റീനയുടെ ഫോര്‍മേഷനാണ് ടീമിനെ ഗോള്‍ വഴങ്ങാതെ സഹായിച്ചത്. അഞ്ചാം മിനിറ്റില്‍ ലമീന്‍ യമാലിന്റെ സുവര്‍ണാവസരം പാഴായത് ഞെട്ടലോടെയാണ് സ്പെയിൻ ആരാധകർ കണ്ടത്. അര്‍ജന്റീനയുടെ പ്രതിരോധക്കോട്ടയുടെ ബലം മനസ്സിലാക്കിയാണ് സ്‌പെയിന്റെ തുടക്കം. തൊട്ടുപിന്നാലെ വീണ്ടും ചാന്‍സ്. അതും പാഴായി. അതേസമയം, അര്‍ജന്റീനയുടെ കൗണ്ടര്‍ അറ്റാക്ക് ചാന്‍സും സ്‌പെയിന്‍ തടഞ്ഞിട്ടു.
അര്‍ജന്റീനയെ പരീക്ഷിക്കുകയായിരുന്നു കളിയുടെ ആദ്യ 10 മിനിറ്റ്. സ്പെയിൻറെ നിരന്തര മുന്നേറ്റങ്ങള്‍ അര്‍ജന്റീനയ്ക്ക് പ്രതിരോധിക്കാവുന്നതിലുമപ്പുറമായിരുന്നു. കൗണ്ടര്‍ ശ്രമങ്ങളെ വിഫലമാക്കി റോഡ്രിയും പെഡ്രോ പൊറോയും സ്പാനിഷ് പ്രതിരോധത്തിന് കാവലായി. 17-ാം മിനിറ്റില്‍ യമാലിന്റെ മുന്നേറ്റം വേഗത കുറഞ്ഞാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ കൈയിലേക്കെത്തിയത്. 40-ാം മിനിറ്റില്‍ ഓയര്‍സബാലിന്റെ ഗോള്‍ശ്രമത്തെയും എമിലിയാനോ തടഞ്ഞിട്ടു. 43-ാം മിനിറ്റില്‍ കുക്കുറയയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം പിഴച്ചു. പന്തടക്കത്തിലും ഷോട്ടുകളിലും പാസുകളിലും എല്ലാം സ്പാനിഷ് മുന്നേറ്റമായിരുന്നു. ഒരുഷോട്ടുപോലുമില്ലാതെയാണ് അര്‍ജന്റീന ആദ്യപകുതി പൂര്‍ത്തിയാക്കിയത്.
content highlights: Equally Matched; Scoreless First Half in the Final