

ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോൽപ്പിച്ചത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി.
മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിൻറേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അർജൻറീനയ്ക്ക് വിജയിക്കാനായില്ല. മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. അതേസമയം, 117-ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് മത്സരത്തിൽ ആദ്യമായി അർജന്റീന ഗോൾശ്രമം നടത്തിയത്. മെസ്സിയെയും സംഘത്തെയും സ്പെയിൻ അക്ഷരാർഥത്തിൽ പൂട്ടിയിടുകയായിരുന്നു. അവസാന മിനിറ്റുവരെ മിന്നുന്ന പോരാട്ടമായിരുന്നു സ്പെയിൻറേത്. അർജൻറീനിയൻ മുന്നേറ്റങ്ങളെ ചെറുത്തുതോൽപ്പിച്ചാണ് സ്പെയിൻ രണ്ടാംതവണയും ലോക ജേതാക്കളായത്. ഒരുഘട്ടത്തിലും അവർക്ക് മുന്നേറ്റത്തിനുള്ള അവസരം സ്പെയിൻ ഒരുക്കിയില്ല. എന്നാൽ, സ്പാനിഷുകാർ നിരന്തര ആക്രമണത്തിലൂടെ അർജൻറീനയെ അവസാന മിനിറ്റുവരെ ഭീതിയിലാക്കി.
ഏകപക്ഷീയം ആദ്യപകുതി
തുടര്‍ച്ചയായി പരീക്ഷിക്കുകയായിരുന്നു സ്പാനിഷ് മുന്നേറ്റം. ലമീന്‍ യമാലും ഡാനി ഒല്‍മോയും ഓയര്‍സബാലും നിരന്തരം മുന്നേറ്റം നടത്തി അര്‍ജന്റീനയെ പ്രതിരോധത്തിലാക്കി. പ്രതിരോധതാരം കുക്കുറയയുടെ മികവ് ടീമിനെ ബലപ്പെടുത്തുകയായിരുന്നു. മൂന്നുമാറ്റങ്ങളോടെയാണ് അര്‍ജന്റീന ഇറങ്ങിയത്. മോണ്ടിയേല്‍, ഡീ പോള്‍, ഗോണ്‍സലസ് എന്നിവര്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. പ്രതിരോധം ബാലപ്പെടുത്തിയുള്ള അര്‍ജന്റീനയുടെ ഫോര്‍മേഷനാണ് ടീമിനെ ഗോള്‍ വഴങ്ങാതെ സഹായിച്ചത്. അഞ്ചാം മിനിറ്റില്‍ ലമീന്‍ യമാലിന്റെ സുവര്‍ണാവസരം പാഴായി. അര്‍ജന്റീനയുടെ പ്രതിരോധക്കോട്ടയുടെ ബലം മനസ്സിലായിയാണ് സ്‌പെയിന്റെ തുടക്കം. തൊട്ടുപിന്നാലെ വീണ്ടും ചാന്‍സ്. അതും പാഴായി. അര്‍ജന്റീന കൗണ്ടര്‍ അറ്റാക്ക് ചാന്‍സും സ്‌പെയിന്‍ തടഞ്ഞിട്ടു.
അര്‍ജന്റീനയെ പരീക്ഷിക്കുകയായിരുന്നു കളിയുടെ ആദ്യ 10 മിനിറ്റ്. നിരന്തരം മുന്നേറ്റങ്ങള്‍ അര്‍ജന്റീനയ്ക്ക് പ്രതിരോധിക്കാവുന്നതിലുമപ്പുറമായിരുന്നു. കൗണ്ടര്‍ ശ്രമങ്ങളെ വിഫലമാക്കി റോഡ്രിയും പൊറോയും സ്പാനിഷ് പ്രതിരോധത്തിന് കാവലായി. 17-ാം മിനിറ്റില്‍ യമാലിന്റെ മുന്നേറ്റം വേഗത കുറഞ്ഞാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ കൈയിലേക്കെത്തിയത്. 40-ാം മിനിറ്റില്‍ ഓയര്‍സബാലിന്റെ ഗോള്‍ശ്രമത്തെയും എമിലിയാനോ തടഞ്ഞിട്ടു. 43-ാം മിനിറ്റില്‍ കുക്കുറയയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം പിഴച്ചു. പന്തടക്കത്തിലും ഷോട്ടുകളിലും പാസുകളിലും എല്ലാം സ്പാനിഷ് മുന്നേറ്റമായിരുന്നു. ഒരുഷോട്ടുപോലുമില്ലാതെയാണ് അര്‍ജന്റീന ആദ്യപകുതി പൂര്‍ത്തിയാക്കിയത്.
രണ്ടാം പകുതി
ഗോളടിക്കണമെന്നുറച്ചാണ് രണ്ടാം പകുതിൽ അർജൻറീന കളിക്കാനിറങ്ങിയത്. എന്നാൽ സ്പെയിൻറെ പ്രതിരോധവും മധ്യനിരയും ലോക ചാമ്പ്യന്മാരെ വിറപ്പിച്ചു. ഇതോടെ എല്ലാ സാധ്യതയും അടഞ്ഞു. ഗോളിലേക്കുള്ള ഒരു അവസരവും തുറക്കാൻ അർജൻറീനയ്ക്കായില്ല. 51-ാം മിനിറ്റിൽ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ഫൗൾ ചെയ്തതിനെ തുടർന്ന് സ്പെയിൻ, അർജന്റീന താരങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം ഉന്തുംതള്ളിലും കലാശിച്ചതിനു പിന്നാലെ ലിയാൻഡ്രോ പെരേഡസിന് മഞ്ഞ കാർഡ് ലഭിച്ചു. പിന്നാലെ സ്പാനിഷ് താരം പെഡ്രോ പോറോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ ലമീൻ യമാലിന്റെ ഷോട്ട് അർജന്റീന പ്രതിരോധം തട്ടിയകറ്റിയത് രക്ഷയായി. 66-ാം മിനിറ്റിൽ പന്തുമായി അർജന്റീന ബോക്സിലേക്ക് ഇരച്ചു കയറിയ ലമീൻ യമാൽ, പ്രതിരോധ താരങ്ങളെ വെട്ടിച്ച് നൽകിയ ഗംഭീര ക്രോസ് ടോറസ് ഗോൾവല ലക്ഷ്യമാക്കി ഹെഡ് ചെയ്തെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് കൈപ്പിടിയിലാക്കി.
സ്പെയിൻ 20 ഷോട്ടുകളാണ് മത്സരത്തിൽ അടിച്ചെടുത്തത്. എന്നാൽ അർജൻറീന, എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ആകെ അടിച്ചത് മൂന്ന് ഷോട്ടുകൾ മാത്രം. മത്സരത്തിൽ തീർത്തും അർജൻറീനക്കാരെ നിശ്ശബ്ദരാക്കി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് അർജൻറീനയ്ക്ക് തിരിച്ചടിയായി.
content highlights: SPAIN CHAMPIONS