

ലോകകപ്പിൽ സ്പെയിനിനെതിരായ മത്സരത്തിൽ ഗോൾ വഴങ്ങുന്നതിലേക്ക് നയിച്ച വലിയ പിഴവിന് പിന്നാലെ ഗോൾ കീപ്പർ സ്ഥാനത്തു നിന്നു തന്നെ മാറ്റി പകരക്കാരനെ ഇറക്കാൻ പരിശീലകനോട് ആവശ്യപ്പെട്ട് ഉറുഗ്വെ ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‍ലേര.
ആദ്യ പകുതി അവസാനിച്ചതിനു പിന്നാലെയാണ് മുസ്‍ലേര തന്റെ പിഴവ് സമ്മതിച്ചത് സ്വയം മാറിയത്. മത്സര ശേഷം മാഴ്സലോ ബിയേൽസയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്പെയിനിനെതിരായ പോരാട്ടത്തിൽ 1-0ത്തിനാണ് ഉറുഗ്വെ തോറ്റത്. ഇതോടെ ഒരു ജയം പോലുമില്ലാതെ 2 സമനിലയും ഒരു തോൽവിയുമായി ഉറുഗ്വെ ലോകകപ്പിൽ നിന്നു നോക്കൗട്ട് കാണാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.
42ാം മിനിറ്റിലാണ് മുസ്‌ലേരയുടെ അബദ്ധത്തിൽ സ്പെയിൻ വല ചലിപ്പിച്ചത്. ഉറുഗ്വെ 1-0 ന് പിന്നിലായിരിക്കുകയും ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിൽ നിൽക്കുകയും ചെയ്ത ഘട്ടത്തിലാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ സെർജിയോ റോഷെറ്റ് ഗോൾകീപ്പറായി കളത്തിലിറങ്ങിയത്. എന്നാൽ മത്സരത്തിൽ പിന്നീട് മാറ്റങ്ങളൊന്നും ഉണ്ടായില്ല.
മത്സരത്തിന്റെ 42ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നുള്ള സ്പാനിഷ് മധ്യനിര താരം അലക്സ് ബയേനയുടെ ഷോട്ട് തട്ടിയകറ്റാൻ മുസ്‍ലേരയ്ക്കു കഴിഞ്ഞില്ല.
കാബോ വെർദെയ്ക്കെതിരായ 2-2 സമനിലയിലും, സൗദി അറേബ്യയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ 1-1 സമനിലയിലും മുസ്‍ലേരയ്ക്ക് സമാനമായ പിഴവുകൾ സംഭവിച്ചിരുന്നു. പിന്നാലെയാണ് സ്പെയിനിനേതിരേയും പിഴവ് ആവർത്തിച്ചത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച 40 കാരനായ മുസ്‍ലേരയെ ലോകകപ്പ് മുന്നിൽ കണ്ട് ഈ വർഷം ആദ്യമാണ് ബിയേൽസ തിരിച്ചെത്തിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ ആരാധകർ ബിയേൽസയെ ശക്തമായി വിമർശിച്ചിരുന്നു.
Content highlights: uruguay goalkeeper muslera error resignation demand