

സൂപ്പർ കപ്പ് സെമിഫൈനലിൽ അത്ലറ്റിക് ക്ലബ്ബിനെ തകർത്ത് ബാഴ്‌സലോണ. മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്‌സലോണയുടെ തകർപ്പൻ വിജയം. റഫീഞ്ഞ്യ ഇരട്ട ഗോൾ നേടി.
തുടക്കം തൊട്ട് മത്സരത്തിൽ ആധിപത്യം പുലർത്താൻ ബാഴ്‌സക്കായി. ലമീൻ യമാലിനെ സ്റ്റാർട്ടിങ് ഇലവനിൽ ഇടാതെയാണ് ഫ്‌ളിക്ക് പട കളത്തിലിറങ്ങിയത്.
ആദ്യപകുതിയിൽ തന്നെ ബാഴ്സ നാല് ഗോളുകൾ നേടിയിരുന്നു. 22-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് അക്കൗണ്ട് തുറക്കുന്നത്. 30-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ് ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീട് 34-ാം മിനിറ്റിൽ റൂണി ബർദ്ജിയും 38-ാം മിനിറ്റിൽ റഫീഞ്ഞ്യയും ടീമിനായി ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിലും ആ ക്രമിച്ച് കളിച്ച ബാഴ്സ ആദ്യപകുതിയിലെ തകർച്ചയിൽ നിന്ന കരകയറാൻ അത്‌ലറ്റിക് ക്ലബ്ബിന് അവസരം നൽകിയില്ല.
അധികം വൈകാതെ തന്നെ റഫീഞ്ഞ്യ തന്റെ രണ്ടാം ഗോൾ നേടി സ്‌കോർ 5-0 ആക്കി ഉയർത്തി.
ജയത്തോടെ ഞായറാഴ്ച നടക്കുന്ന സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണ ഇടംപിടിച്ചു. ഇന്ന് നടക്കുന്ന റയൽ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിലെ എതിരാളികൾ.
Content Highlights- Barcelona 5 goal win against Athletic club in Super cup semifinals