

ഇന്ത്യന്‍ ഫുട്‌ബോൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എഫ്‌സി ഗോവയുടെ ഫസ്റ്റ് ടീമിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ മീറ്റിങ്ങിൽ ക്ലബ് സിഇഒ രവി പുസ്‌കൂരാണ് താരങ്ങളെയും പരിശീലകരെയും ഈ തീരുമാനം അറിയിച്ചത്. നിലവിലെ അസാധാരണമായ സാഹചര്യങ്ങൾക്കിടയിലും പ്രവർത്തനങ്ങൾ സാധാരണമായും സ്ഥിരതയോടെയും പ്രവർത്തിക്കാനായി ഒരു ക്ലബ് എന്ന നിലയിൽ ഇതുവരെ എല്ലാം ചെയ്‌തിട്ടുണ്ടെന്ന് പുസ്‌കൂർ വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴും ഇന്ത്യൻ ഫുട്‌ബോളിലെ പ്രതിസന്ധിയും അനിശ്ചിതത്വവും പരിഹാരമില്ലാതെ തുടരുകയാണ്. നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ലഭ്യമായ എല്ലാ ഓപ്ഷനുകളും ശ്രദ്ധാപൂർവ്വം പരിഗണിച്ചിട്ടുണ്ട്. എല്ലാ ഫസ്റ്റ് ടീം പ്രവർത്തനങ്ങളും ഉടനടി നിർത്തിവെക്കുകയല്ലാതെ മറ്റ് മാർഗമൊന്നുമില്ലാത്ത ഒരു ഘട്ടത്തിലെത്തി. വേറെ വഴികളില്ലാത്തതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നും പുസ്‌കൂർ വ്യക്തമാക്കി.
2025-26 ലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങാൻ വൈകുന്ന സാഹചര്യത്തിൽ ഡിസംബർ 24ന് എഫ്‌സി ഇസ്‌തിക്ലോളിനെതിരായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു മത്സരത്തിനിടെ ഗോവ താരങ്ങൾ മൈതാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന അവഗണനയിലേക്ക് ലോകശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്ലബ്ബ് പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുന്നത്. എഐഎഫ്‌എഫും വാണിജ്യ പങ്കാളികളും തമ്മിലുള്ള കരാർ തർക്കങ്ങളും സുപ്രീം കോടതിയുടെ ഇടപെടലുകളുമാണ് ലീഗ് വൈകാൻ കാരണമായത്.
Content highlights: Crisis in Indian football and ISL; FC Goa suspend first team operations