

ഐപിഎല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി തയ്യാറെടുക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് ആർആറിന്റെ എതിരാളികൾ. എന്നാൽ, മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഗില്ലിനും സംഘത്തിനും വലിയ സിഗ്നൽ നൽകിയിരിക്കുകയാണ് ആർആറിന്റെ കൗമാര താരം വൈഭവ് സൂര്യവംശി.
വേഗതകൊണ്ട് ബട്ടർമാർക്ക് തലവേദന സൃഷ്ട്ടിക്കുന്ന താരം ഇംഗ്ലീഷ് പേസര്‍ ജോഫ്രെ ആർച്ചർ. എന്നാൽ തനിക്ക് എന്ത് ആർച്ചർ എന്ന മട്ടിലായിരുന്നു വൈഭവ് സൂര്യവംശി ആർച്ചറുടെ പന്തുകൾ നേരിട്ടത്. മത്സരത്തിന് മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തിയ പരിശീലനത്തിനിടയിലായിരുന്നു ആര്‍ച്ചറെ നിലംതൊടാതെ വൈഭവ് പറത്തിയത്. ഇത് ഗുജറാത്ത് ടൈറ്റൻസിന് വലിയൊരു സിഗ്നൽ തന്നെയാണ്. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞ ആർച്ചറെ യാതൊരു ഭയവുമില്ലാതെ തന്‍റെ ടൈമിംഗ് കൊണ്ട് വൈഭവ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ആരാധകരെയും അമ്പരപ്പിച്ചു. രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വീഡിയോയിൽ, ആർച്ചറുടെ പന്തുകളെ ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും വൈഭവ് അടിച്ചുപറത്തുന്നതും വ്യക്തമാണ്.
ഷോർട്ട് പിച്ച് പന്തുകളെ കൃത്യമായ ടൈമിംഗോടെ സ്റ്റാൻഡിലേക്ക് എത്തിക്കുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളെ അതിമനോഹരമായ കവർ ഡ്രൈവുകളിലൂടെ അതിർത്തി കടത്തുന്നു. ഒരു അതിവേഗ പേസറെ നേരിടുന്നതിന്‍റെ പരിഭ്രമമൊന്നും വൈഭവിന്‍റെ ബാറ്റിംഗിൽ കാണാനേയില്ല. പന്ത് തന്‍റെ ശരീരത്തിന് നേരെ വരുമ്പോൾ മാത്രമാണ് താരം അല്പം പ്രയാസപ്പെടുന്നത്. ബാക്കി എല്ലാ പന്തുകളിലും വൈഭവിന് തന്നെയായിരുന്നു ആധിപത്യം.
ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇറങ്ങുമ്പോൾ വൈഭവ് സൂര്യവംശിയെ എങ്ങനെ പിടിച്ചുകെട്ടും എന്നത് തന്നെയാകും ശുഭ്മാൻ ഗില്ലിന്‍റെയും സംഘത്തിന്‍റെയും പ്രധാന തലവേദന. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിൽ വെറും 17 പന്തിൽ നിന്ന് 52 റൺസ് അടിച്ചുകൂട്ടിയാണ് വൈഭവ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഗില്ലിന്റെ ഫോമിനെ കുറിച്ചും ക്യാപ്റ്റൻസിയെ കുറിച്ചും വലിയ വിമർശങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
Content highlight: Fearless Vaibhav Sooryavanshi destroys Jofra Archer in nets