
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ഫൈനലിനിടെ പിച്ചിനെയും വിദേശ മാധ്യമങ്ങളെയും പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ട് ദിവസത്തിനുള്ളില്‍ 28 വിക്കറ്റുകളാണ് വീണത്. ഇന്ത്യയിലെ സ്‌റ്റേഡിയത്തിലാണ് ഇങ്ങനെ വിക്കറ്റുകള്‍ വീണിരുന്നതെങ്കില്‍ ഇന്ത്യ പിച്ചില്‍ കൃത്രിമം കാണിച്ചെന്ന് വിദേശമാധ്യമങ്ങളും മറ്റുള്ളവരും കുറ്റപ്പെടുത്തുമായിരുന്നെന്ന് ആകാശ് ചോപ്ര യൂട്യൂബിലൂടെ പറഞ്ഞു.
'ലോര്‍ഡ്സ് ടെസ്റ്റിനെക്കുറിച്ച് എനിക്ക് ഒരുകാര്യം ചോദിക്കാനുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ 28 വിക്കറ്റുകളാണ് ഇവിടെ വീണത്. ഇങ്ങനെ സംഭവിക്കുന്നത് ഇന്ത്യൻ പിച്ചിലായിരുന്നെങ്കില്‍ വിദേശമാധ്യമങ്ങള്‍ എപ്പോഴേ കുറ്റം പറഞ്ഞ് ബഹളമുണ്ടാക്കുമായിരുന്നു. ജയിക്കാനായി ഇന്ത്യ പിച്ചില്‍ കൃത്രിമം കാട്ടിയെന്നും ഇത്തരം പിച്ചുകള്‍ ഒരിക്കലും അനുവദിക്കരുതെന്നും പരാതി ഉയരുമായിരുന്നു. കൂടാതെ ഇന്ത്യ ഇത്തരം പിച്ചുകളുണ്ടാക്കി ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലുകയാണെന്നും ആരോപിച്ച് ആളുകൾ എത്തും', ആകാശ് ചോപ്ര പറഞ്ഞു.
'ഇന്ത്യയിലെ ടേര്‍ണിംഗ് പിച്ചുകളെ കുറ്റം പറഞ്ഞുകൊണ്ട് ദി ടെലിഗ്രാഫ് മുതൽ ദി സിഡ്നി മോർണിംഗ് ഹെറാൾഡ് വരെയുള്ള തലക്കെട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇംഗ്ലണ്ടിൽ അത് സംഭവിക്കുമ്പോൾ അതിനെ ഒരു സ്പോർട്ടിംഗ് പിച്ച് എന്നാണ് പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് 2025 ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഓസ്ട്രേലിയ വിജയപ്രതീക്ഷയിലാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 212 റൺസ് നേടിയിരുന്നു. 72 റൺസെടുത്ത ബ്യൂ വെബ്സറ്ററിന്റെയും 66 റൺസെടുത്ത സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 138 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 45 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ടെംബ ബാവുമ 36 റൺസും സംഭാവന ചെയ്തു. ആറ് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഒന്നാം ഇന്നിങ്സിൽ 174 റൺസിന്റെ ലീഡ് നേടാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിൽ 218 റൺസിന്റെ ലീഡുണ്ട്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ റൺസ് പോലും തിരിച്ചടിക്കാൻ കഴിയില്ലെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.
Content Highlights: 'If 28 Wickets Fell In India…', Aakash Chopra Takes Dig At WTC Final Pitch