'പിന്നില്‍ നിന്ന് കുത്തുന്നപോലെയാണ്!'; മുംബൈ ടി20 ലീഗിലെ ഫൈനല്‍ പരാജയത്തിന് പിന്നാലെ ശ്രേയസ്

മുംബൈ ടി20 ലീഗിലെ കിരീടനഷ്ടത്തോടെ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ഫൈനല്‍ പരാജയങ്ങളാണ് ശ്രേയസിനെ തേടിയെത്തിയിരിക്കുന്നത്

dot image

മുംബൈ ടി20 ലീഗ് ഫൈനലിലെ പരാജയത്തില്‍ പ്രതികരിച്ച് ശ്രേയസ് അയ്യര്‍. ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പഞ്ചാബ് കിംഗ്‌സ് പരാജയപ്പെട്ടതിന് പിന്നാലെ വീണ്ടുമൊരു ഫൈനല്‍ തോല്‍വിയാണ് ശ്രേയസ് അയ്യരെ തേടിയെത്തിയിരിക്കുന്നത്. ഇത്തവണ മുംബൈ ടി20 ലീഗ് കലാശപ്പോരില്‍ ശ്രേയസ് അയ്യരുടെ ടീമായ മുംബൈ ഫാല്‍ക്കന്‍സ് സ് മുംബൈ സൗത്ത് സെന്‍ട്രല്‍ മറാത്ത റോയല്‍സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സടിച്ചപ്പോള്‍ സിദ്ദേശ് ലാഡ് നയിച്ച മറാത്ത റോയല്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. മുംബൈ ടി20 ലീഗിലെ കിരീടനഷ്ടത്തോടെ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പരാജയങ്ങളാണ് ശ്രേയസിനെ തേടിയെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ പരാജയത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു ശ്രേയസ്. തോല്‍വിയില്‍ ആരെയും ഒറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ശ്രേയസിന്റെ പ്രതികരണം.

'പരാജയത്തിന്റെ കാരണം ഒരു പ്രത്യേക സംഭവമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും നന്നായി പരിശ്രമിക്കുകയാണ് ചെയ്തത്. ഫൈനലിലേക്കുള്ള യാത്രയില്‍ ഒരു മത്സരം മാത്രമാണ് ഞങ്ങള്‍ പരാജയപ്പെട്ടത്. ഒരൊറ്റ പരാജയം കൊണ്ട് ആരെയും ഒറ്റപ്പെടുത്താന്‍ സാധിക്കില്ല. അത് ശരിക്കും പിന്നില്‍നിന്ന് കുത്തലാണ്. ഞാന്‍ അത് ആസ്വദിക്കാറില്ല', ശ്രേയസ് പറഞ്ഞു.

ഐപിഎല്‍ ഫൈനലില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ശ്രേയസ് അയ്യരിന്റെ മുംബൈ ഫാല്‍കണ്‍സ് ആണ് ആദ്യം ബാറ്റ് ചെയ്തത്. ടോസ് നേടിയ മറാത്ത റോയല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ മുംബൈ ഫാല്‍ക്കന്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ 72ന് നാല് എന്ന നിലയില്‍ ഫാല്‍ക്കന്‍സ് തകര്‍ന്നു. പിന്നാലെ അഞ്ചാം വിക്കറ്റില്‍ ഫാല്‍ക്കന്‍സ് താരങ്ങളായ മയൂരേഷ് ടാന്‍ഡലും 32 പന്തില്‍ പുറത്താകാതെ 50, ഹര്‍ഷ് അഗവും 28 പന്തില്‍ പുറത്താകാതെ 45 ആണ് ഫാല്‍കണ്‍സിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. ഫാല്‍ക്കന്‍സ് നായകന്‍ ശ്രേയസ് അയ്യര്‍ 12 റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിങ്ങില്‍ സിദ്ദേശ് ലാഡ് നയിച്ച മറാത്ത റോയല്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചിന്‍മയ് രാജേഷ് സുതാര്‍ 49 പന്തില്‍ 53, അവൈസ് ഖാന്‍ നൗഷാദ് 24 പന്തില്‍ 38, ഷാഹില്‍ ഭഗവന്ത ജാദവ് 12 പന്തില്‍ 22 എന്നിവരുടെ മികവിലാണ് മറാത്ത റോയല്‍സ് അഞ്ച് വിക്കറ്റ് വിജയവും മുംബൈ ടി20 ലീഗ് കിരീടവും സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിങ്‌സ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടാണ് പരാജയപ്പെട്ടത്. ആറ് റണ്‍സിനായിരുന്നു പഞ്ചാബ് കിങ്‌സിന്റെ വിജയം. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചു. എന്നാല്‍ ആദ്യ ഐപിഎല്‍ കിരീടമെന്ന കാത്തിരിപ്പ് പഞ്ചാബ് കിങ്‌സിന് തുടരേണ്ടി വന്നു.

Content Highlights: 'It Is Backstabbing', Shreyas Iyer Refuses Blame-Game After Another Final Loss

dot image
To advertise here,contact us
dot image