
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്. ഐസിസി ഫൈനലുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റെന്ന ഷമിയുടെ റെക്കോർഡാണ് സ്റ്റാർക് തിരുത്തിക്കുറിച്ചത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ 2025, ഏകദിന ലോകകപ്പ് 2023, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023 എന്നീ മത്സരങ്ങളിൽ നിന്നായി 11 വിക്കറ്റുകളാണ് സ്റ്റാർക് എറിഞ്ഞിട്ടത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ 2023, ഏകദിന ലോകകപ്പ് ഫൈനൽ 2023 എന്നീ മത്സരങ്ങളിൽ നിന്നായി 10 വിക്കറ്റുകൾ നേടാൻ സാധിച്ചിട്ടുണ്ട്.
അതിനിടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് 2025 ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഓസ്ട്രേലിയ വിജയപ്രതീക്ഷയിലാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 212 റൺസ് നേടിയിരുന്നു. 72 റൺസെടുത്ത ബ്യൂ വെബ്സറ്ററിന്റെയും 66 റൺസെടുത്ത സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 138 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 45 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ടെംബ ബാവുമ 36 റൺസും സംഭാവന ചെയ്തു. ഒന്നാം ഇന്നിങ്സിൽ 74 റൺസിന്റെ ലീഡ് നേടാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിൽ 218 റൺസിന്റെ ലീഡുണ്ട്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ റൺസ് പോലും തിരിച്ചടിക്കാൻ കഴിയില്ലെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.
Content Highlights: Mitchell Starc Breaks Mohammed Shami's Big ICC Record