

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ്. 2025 അവസാനം ഒരു ലക്ഷത്തിലെത്തിയ സ്വര്‍ണവില പിന്നെയും കൂടുന്ന കാഴ്ചയാണ് നാം കണ്ടത്. അതിനിടയില്‍ നടന്ന ഇറാന്‍-ഇസ്രയേല്‍ യുദ്ധവും വിപണിയെ വലിയ രീതിയില്‍ സ്വാധീനിച്ചു. യുദ്ധത്തിന്റെ തുടക്കത്തില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പിന്നീട് പതിയെ പതിയെ കുറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് വ്യാപാരികളെയും ആഭരണപ്രേമികളെയും ഞെട്ടിച്ചുകൊണ്ട് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴേക്ക് പോയത്. പിന്നീട് പലതവണയായി കൂടിയും കുറഞ്ഞും സ്വര്‍ണവില അങ്ങനെ നില്‍ക്കുകയാണ്. ഇറാന്‍ ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ടുതന്നെയാണ് വിപണിയില്‍ ഈ ചാഞ്ചാട്ടം തുടരുന്നത്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,07,560 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,445 രൂപയും. ഇന്നലെ ഒടുവിലുണ്ടായ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ 2760 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. ഗ്രാമിന് 345 രൂപയുടെ വ്യത്യാസവും. 18 കാരറ്റ് സ്വര്‍ണത്തിന് 86,160 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 10,770 രൂപയും. 195 രൂപയുടെ വ്യത്യാസമാണ് ഗ്രാം വിലയില്‍ ഉണ്ടായിരിക്കുന്നത്. വെളളി വിലയിലും വ്യത്യാസമുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 235 രൂപയും പത്ത് ഗ്രാമിന് 2,350 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വര്‍ധിച്ചിട്ടുണ്ട്.

മാര്‍ച്ച് 23 ന് വൈകുന്നേരം വില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നു. ആ വിലയും ഇന്നത്തെ വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 8000 രൂപയുടെ അടുത്ത് വ്യത്യാസമുണ്ട്. സമീപകാലത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്ന അന്ന് സ്വർണം വാങ്ങാന്‍ കഴിഞ്ഞവരാണ് യഥാർത്ഥ ഭാഗ്യവാന്‍മാർ എന്നും കച്ചവടക്കാർ അഭിപ്രായപ്പെടുന്നു.

സ്വര്‍ണവില ഇനിയും കൂടും എന്നുതന്നെയാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. നിലവിലെ ഭൗമ രാഷ്ട്രീയ അപകടസാധ്യതകളും ശക്തമായ സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡും ദുര്‍ബലമായ യുഎസ് ഡോളറുമെല്ലാം സ്വര്‍ണത്തിന്റെ കുതിപ്പിന് ഇനിയും പിന്തുണ നല്‍കുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
Content Highlights :Gold prices in the state are still increasing. Market experts predict that the price of gold will continue to increase.