

കമ്പം: മുല്ലപ്പെരിയാർ ഡാമിലെ അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ടിവികെ. കമ്പം എംഎൽഎ ടിവികെയുടെ ജഗനാഥ് മിശ്രയാണ് ഈ ആവശ്യം ഉയർത്തി രംഗത്ത് വന്നിരിക്കുന്നത്. അണകെട്ടിൽ ജല നിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണം എന്നാണ് ആവശ്യം. നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി ഡാമിലെത്തി അവിടെ നിന്ന് അറബിക്കടലിൽ പതിക്കുകയാണെന്നാണ് കമ്പം എംഎൽഎ ചൂണ്ടിക്കാണിക്കുന്നത്. മുല്ലപ്പെരിയാറിൻ്റെ നിലവിലെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതില്ലെന്നും ജഗനാഥ് മിശ്ര വ്യക്തമാക്കി.
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യരുതെന്നും കമ്പം എംഎൽഎ ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയ വിഷമായി ഉപയോഗിക്കരുതെന്നും കേരളത്തിലെ ജനങ്ങൾ സഹോദരന്മാരാണെന്നും ജഗനാഥ് മിശ്ര കൂട്ടിച്ചേർത്തു. പഴയത് പോലെയല്ല കാര്യങ്ങൾ എന്നും കേരളത്തിലെ കോൺഗ്രസ് സർക്കാരും തമിഴ്നാട്ടിലെ വിജയ് സർക്കാരും തമ്മിൽ നല്ല ബന്ധമാണെന്നും രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ നിശ്ചയമായും നടക്കുമെന്നും കമ്പം എംഎൽഎ വ്യക്തമാക്കി.
തേനി ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും മുല്ലപ്പെരിയാർ വിഷയം ടിവികെ തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. തേനി ജില്ലയിലെ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മുല്ലപ്പെരിയാറിലെ വെള്ളമാണ്.
Content Highlights: TVK MLA Jagannath Mishra from Cumbum has reignited the Mullaperiyar Dam debate by demanding that excess water currently flowing to Kerala's Idukki reservoir be diverted to Tamil Nadu instead. The fresh demand has brought the long-standing inter-state water dispute back into focus