

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇറ്റലിയില്‍ മോദി മിഠായി റീലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ദുരിതമനുഭവിക്കുന്ന യുവാക്കള്‍ നീതിക്കായി തെരുവിലാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചെന്നും നിരവധി കുട്ടികള്‍ക്ക് ജീവന്‍ പോലും നഷ്ടമായെന്നും രാഹുല്‍ പറഞ്ഞു.
മോദി ഉത്തരവാദിത്തം ഏറ്റെടുക്കുകയോ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുകയോ ചെയ്തിട്ടില്ല. നീതിക്കായി ശബ്ദമുയര്‍ത്തുമ്പോള്‍ ബിജെപി, സംസ്ഥാന സര്‍ക്കാരുകള്‍ ലാത്തി ചാര്‍ജ് ചെയ്യുകയാണ്. സര്‍ക്കാരിന്റെ ഭയം വ്യക്തമാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ രാജ്യത്ത് ശക്തവും സുരക്ഷിതവുമായ സംവിധാനം സ്ഥാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പരാജയപ്പെട്ട സര്‍ക്കാര്‍ ഭാവി കവര്‍ന്നെടുത്ത ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടിയുളള ഈ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)വീഴ്‌ച സമ്മതിച്ചു. പാർലമെൻ്ററി സമിതിക്ക് മുൻപാകെയാണ് എൻടിഎ വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ പാർലമെൻ്ററി സമിതി ആവശ്യപ്പെട്ടു. എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെൻ്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥികളും ഉൾപ്പെടെ നടത്തിയ ജനരോഷത്തെ തുടർന്നാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.
മെയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അറിയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകുമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: 'While Modi makes Toffee reels in Italy, suffering youth is on the streets demanding justice': Rahul Gandhi