'Cockroach is back'; കേന്ദ്രം വിലക്കിയതിന് പിന്നാലെ എക്‌സില്‍ പുതിയ അക്കൗണ്ടുമായി 'സിജെപി'

'ഞങ്ങളെ ഒഴിവാക്കാമെന്ന് കരുതിയോ' എന്ന ക്യാപ്ഷനോട് കൂടിയാണ് ആദ്യത്തെ പോസ്റ്റര്‍ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.

'Cockroach is back'; കേന്ദ്രം വിലക്കിയതിന് പിന്നാലെ എക്‌സില്‍ പുതിയ അക്കൗണ്ടുമായി 'സിജെപി'
dot image

ന്യൂഡല്‍ഹി: ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ പുതിയ എക്‌സ് അക്കൗണ്ട് രൂപീകരിച്ചു. ആദ്യത്തെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെയാണ് പുതിയ അക്കൗണ്ട് എടുത്തിരിക്കുന്നത്. 'Cockroachisback' എന്ന അക്കൗണ്ടാണ് പുതുതായി തുടങ്ങിയത്. 'ഞങ്ങളെ ഒഴിവാക്കാമെന്ന് കരുതിയോ' എന്ന ക്യാപ്ഷനോട് കൂടിയാണ് ആദ്യത്തെ പോസ്റ്റര്‍ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. നേരത്തെ 165 K ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ടിനാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയത്. നിയമപരമായ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് വിവരം. എന്നാല്‍ 14 മില്ല്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്. ഈ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഫൗണ്ടറായ അഭിജിത് പറയുന്നത്.

കഴിഞ്ഞയാഴ്ച്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. സൂര്യകാന്തിന് മറുപടിയായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ച ആക്ഷേപഹാസ്യ അക്കൗണ്ടാണ് 'കോക്രോച്ച് ജനതാ പാര്‍ട്ടി'. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. 'സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി' എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.

സിജെപിക്ക് സ്വന്തമായി മാനിഫെസ്റ്റോയുമുണ്ട്. ക്യാബിനറ്റ് പദവികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം, രാഷ്ട്രീയ പാര്‍ട്ടി മാറുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷമുളള രാജ്യസഭാ പദവികള്‍ നിരോധിക്കണം, ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കണം, തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ ശക്തമായ നടപടി തുടങ്ങിയവയാണ് സിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്.

Content Highlights: Cockroach Janata Party formed new X account after India blocked former account

dot image
To advertise here,contact us
dot image