

എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎഇ. ഏത് അടിയന്തര ആരോഗ്യ സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുളള പ്രവേശന കവാടങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കി.
ഈദ്, ഹജ്ജ് സീസണുകളില്‍ യാത്രക്കാർ എബോള, മെര്‍സ്, ഇന്‍ഫ്ലുവന്‍സ പോലുള്ള വൈറസുകളില്‍ നിന്ന് സുരക്ഷിതരായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ആരോഗ്യ സുരക്ഷാപ്രതിരോധ സംവിധാനങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് അലി അല്‍ സായിഗ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതല യോഗം മുന്‍കരുതല്‍ നടപടികള്‍ വിശദമായി അവലോകനം ചെയ്തു.
വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ പ്രവേശന കവാടങ്ങളില്‍ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആശുപത്രികളും മെഡിക്കല്‍ സംഘങ്ങളും പൂര്‍ണ സജ്ജമാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രതിരോധ നടപടികള്‍ ഗൗരവമായി കാണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എബോളയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Content Highlights: Amid concerns over the spread of the Ebola virus in several regions, the UAE authorities have confirmed that they are closely monitoring the global health situation. Officials also emphasized precautionary measures and preparedness to ensure public safety.