2019ന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; ഏപ്രില്‍ നാലിന് കപ്പല്‍ ഗുജറാത്തില്‍

2019ന് ശേഷം ഇതാദ്യമായാണ് ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എണ്ണയെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

2019ന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; ഏപ്രില്‍ നാലിന് കപ്പല്‍ ഗുജറാത്തില്‍
dot image

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണക്കപ്പല്‍ വരുന്നു. ഏപ്രില്‍ നാലിന് കപ്പല്‍ ഗുജറാത്ത് തുറമുഖത്ത് നങ്കൂരമിടും. ആഫ്രിക്കന്‍ രാജ്യമായ എസ്‌വാതിനിയുടെ പതാകയുള്ള കപ്പലില്‍ ഇറാനില്‍ നിന്ന് ആറുലക്ഷം ക്രൂഡോയിലാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. 2019ന് ശേഷം ഇതാദ്യമായാണ് ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എണ്ണയെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തുടര്‍ന്നാണ് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയത്. എന്നാല്‍ നിലവില്‍ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയടക്കമുള്ള അഞ്ച് സൗഹൃദരാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മൂസ് വഴി കടത്തിവിടുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. 2015ലെ ആണവകരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഇറാനുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇതോടെയാണ് ഇറാനിയന്‍ എണ്ണ ഉപേക്ഷിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിച്ചത്. 2018-2019 കാലഘട്ടത്തില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 10 മുതല്‍ 12 ശതമാനം വരെ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയായിരുന്നു. ഇത് ഏകദേശം 23-24മില്യണ്‍ ടണ്ണായിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിച്ചതോടെ സൗദി അറേബ്യ, ഇറാഖ്, യുഎഇ, യുഎസ് എന്നിവിടങ്ങളില്‍ നിന്നും എണ്ണ വാങ്ങിയ ഇന്ത്യ, യുക്രൈൻ യുദ്ധത്തിന് പിന്നാലെ എണ്ണവിലയില്‍ ഇളവ് ലഭിച്ചതോടെ റഷ്യയില്‍ നിന്നും വന്‍തോതില്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയിരുന്നു.

Content Highlights: India is set to resume oil imports from Iran after a gap of nearly seven years

dot image
To advertise here,contact us
dot image