കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി

ഭാര്യ, ഭർതൃബന്ധത്തിലെ സാധാരണ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ആത്മഹത്യ പ്രേരണയുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി

കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി
dot image

മുംബൈ : കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരില്‍ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കില്‍ ഭാര്യയ്ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ കലഹങ്ങളെത്തുടര്‍ന്ന് ഒരു വ്യക്തി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഒരു വ്യക്തി കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്‌നങ്ങളുടെയോ പേരില്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നിയമപ്രകാരം ഭാര്യയെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചത്.

സാധാരണ ദാമ്പത്യ പ്രശ്നങ്ങളോ വാക്കുതർക്കങ്ങളോ സ്വന്തം വീട്ടിൽ പോകുകയോ ചെയ്യുന്നത് 'ആത്മഹത്യ പ്രേരണ' ആയി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷൻ 108, സെക്ഷൻ 306 പ്രകാരമുള്ള കേസ്) പ്രതിയുടെ ഉദ്ദേശ്യം മറ്റൊരാളെ ജീവനൊടുക്കാൻ നിർബന്ധിക്കുക എന്നതാണെന്ന് വ്യക്തമാകുമ്പോൾ മാത്രമേ നിലനിൽക്കൂവെന്നും കോടതി പറഞ്ഞു. ഭാര്യ, ഭർതൃബന്ധത്തിലെ സാധാരണ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ആത്മഹത്യ പ്രേരണയുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.

2019 നവംബർ 26 ന് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ട്രെയിനിന് മുന്നിൽച്ചാടി ഒരു വ്യക്തി ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണത്തിൽ ദുഃഖിതനായ പിതാവ് മരുമകൾക്കെതിരെ പരാതി നൽകി. നിസ്സാരകാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അറിയിക്കാതെ വീട്ടിൽ പോകുകയും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഈ പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ പൊലീസ് മരിച്ചയാളുടെ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ഇതിനെത്തുടർന്ന് കുറ്റാരോപിത ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഈ വിഷയം പരിഗണിച്ച ഹൈക്കോടതി ആത്മഹത്യാ പ്രേരണക്കുറ്റം ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളപ്പോൾ മാത്രമേ ബാധകമാകൂ എന്ന് പറഞ്ഞ് എല്ലാ ആരോപണങ്ങളും ബോംബെ ഹൈക്കോടതി തള്ളി. ഭാര്യയുടെ ഹർജി അംഗീകരിച്ച കോടതി, അവർക്കെതിരെയുള്ള കേസും വിചാരണയും റദ്ദാക്കി.

Content Highlight : The Bombay High Court observed that a wife cannot be held responsible if a person dies by Death due to family disputes or marital issues.

dot image
To advertise here,contact us
dot image