

ബെംഗളുരു: അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാൻ ഗൂഗിളിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ജഡ്ജി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കർണ്ണാടക ഹൈക്കോടതി ഗൂഗിളിനും രണ്ട് ശ്രീലങ്കൻ മാധ്യമങ്ങൾക്കും നോട്ടീസയച്ചു. ശ്രീലങ്കൻ സുപ്രിംകോടതി ജഡ്ജി അഹ്‌മദ് ദിലിപ് നവാസ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി.
അപകീർത്തികരമായ നാല് ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ഗൂഗിളും ഉള്ളടക്കം പ്രസിദ്ധീകരിച്ചതിൽ ശ്രീലങ്കൻ മാധ്യമങ്ങളായ കൊളംബോ ടെലഗ്രാഫും ലങ്ക ഇ ന്യൂസും മറുപടി നൽകണം. ഹർജിയിൽ മാർച്ച് 16ന് കർണ്ണാടക ഹൈക്കോടതി പ്രാഥമിക വാദം കേൾക്കും.
ഒരാൾക്കും സ്വന്തം കേസിൽ ജഡ്ജിയായിരിക്കാൻ കഴിയില്ലെന്ന നിയമതത്വം മുൻനിർത്തിയാണ് ശ്രീലങ്കൻ ജഡ്ജി ഇന്ത്യൻ കോടതിയെ സമീപിച്ചത്. ശ്രീലങ്കൻ സുപ്രിംകോടതിയിലെ ജഡ്ജിയായതിനാൽ കീഴ്ക്കോടതികൾ സ്വാധീനിക്കപ്പെടാം. അതിനാൽ നീതിന്യായ ധാർമ്മികത കൂടി പരിഗണിച്ചാണ് നീതി തേടി ഇന്ത്യൻ കോടതിയെ സമീപിച്ചത് എന്നാണ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചത്.
പ്രസിദ്ധീകരിച്ച ഉള്ളടക്കം നീക്കം ചെയ്യുന്നതിന് മൗലികാവകാശം ഉണ്ടെന്നാണ് ശ്രീലങ്കൻ ജഡ്ജിയുടെ വാദം. ശ്രീലങ്കൻ സുപ്രിംകോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നത് തടയാനാണ് അപകീർത്തികരമായ വാർത്തകൾ ശ്രീലങ്കൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് എന്നുമാണ് ജസ്റ്റിസ് അഹ്‌മദ് ദിലിപ് നവാസിന്റെ വാദം.
Content Highlights: A judge from Sri Lanka has filed a petition before the Karnataka High Court