

അഹമ്മദാബാദ്: 30 വർഷത്തിന് ശേഷം ജീവിതത്തിൽ സത്യത്തിന്റെ വെളിച്ചം കടന്നുവന്നപ്പോൾ ബാബുഭായ് പ്രജാപതിക്ക് ആ സന്തോഷം നീണ്ടുനിൽക്കേണ്ടതായിരുന്നു.എന്നാൽ അതുണ്ടായില്ല. വ്യാജ കൈക്കൂലിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് അടുത്ത ദിവസം തന്നെ ബാബുഭായിയെ മരണം കവർന്നെടുത്തു.
ഗുജറാത്തിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിളായിരുന്നു ബാബുഭായ് പ്രജാപതി. 30 വർഷം മുൻപ് 20 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്ബാബുഭായിക്കെതിരെ കേസെടുത്തു. 1997ലാണ് സെഷൻസ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. 2003ൽ കേസിലെ വിസ്താരം ആരംഭിക്കുകയും 2004ൽ സെഷൻസ് കോടതി ബാബുഭായിക്ക് നാല് വർഷം തടവും 3000 രൂപ പിഴയും വിധിച്ചു.
വിധിക്കെതിരെ ബാബുഭായി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കേസിൽ വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി നാലിനാണ് ബാബുഭായ് നിരപരാധിയാണെന്ന് വിധി വന്നത്. സാക്ഷികളുടെ മൊഴികളിൽ ഗുരുതരമായ വൈരുധ്യങ്ങളുണ്ടെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ബാബുഭായ് നിരപരാധിയാണെന്ന് വിധിച്ചത്. പക്ഷെ അപ്പോഴേക്കും തന്റെ ജീവിതത്തിലെ 30 വർഷങ്ങൾ പ്രജാപതിക്ക് നഷ്ടപ്പെട്ടിരുന്നു.
നിരപരാധിയാക്കപ്പെട്ട വിധിക്ക് ശേഷം ബാബുഭായ് പ്രതികരിച്ചത് ഇങ്ങനയായിരുന്നു. 'എന്റെ മേലുള്ള കറ മാഞ്ഞിരിക്കുന്നു, ഇനി നാളെ എന്നെ ദൈവം വിളിച്ചാലും എനിക്ക് ഒരു സങ്കടവും ഉണ്ടാകില്ല'. തൊട്ടടുത്ത ദിവസം തന്നെ ബാബുഭായ് ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. ഇത്രയും വർഷക്കാലത്തെ ആനുകൂല്യങ്ങൾ ലഭിക്കാനായി സർക്കാരിനോട് അപേക്ഷ സമർപ്പിക്കാൻ ആലോചന നടത്തവെയാണ് ബാബുഭായിയുടെ മരണം.
Content Highlights: constable died the next day after he was aquitted ina 30 year old bribery case in gujarat