

മുംബൈ: എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിൻ്റെ മരണത്തിൽ ചോദ്യങ്ങളുമായി അദേഹത്തിൻ്റെ അനന്തരവനും എൻസിപി എംഎൽഎയുമായ രോഹിത് പവാർ. അജിത് പാവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ എല്ലാവർക്കും സംശയമുണ്ടെന്ന് രോഹിത് പവാർ പറഞ്ഞു. വിഷയത്തിൽ സംശയങ്ങൾ മുൻനിർത്തി ഈ മാസം പത്താം തീയതി വിശദമായ ഒരു പ്രസൻ്റേഷൻ അവതരിപ്പിക്കുമെന്നും അദേഹം പറഞ്ഞു. എങ്ങനെ ആ അപകടം സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു ഇക്കാര്യങ്ങളൊക്കെ ഫെബ്രുവരി പത്താം തീയതി ഉന്നയിക്കും, എന്നായിരുന്നു രോഹിത് പവാറിൻ്റെ പ്രതികരണം.
എൻസിപിയുടെ ഇരുപക്ഷവും ഒരുമിക്കണമെന്ന് അജിത് ആഗ്രഹിച്ചിരുന്നതായും ലയനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും രോഹിത് പറഞ്ഞു. ബാരാമതി ജില്ലാ പരിഷദിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ശേഷം ആയിരുന്നു രോഹിത് പവാറിൻ്റെ പ്രതികരണം
ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണത്. ലാൻഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകർന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടർന്ന് വിമാനം പൂർണമായും കത്തിയമരുകയായിരുന്നു. അപകടത്തിൽ അജിത് പവാറിൻറെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംഭവി പഥക്, ഫ്‌ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരും കൊല്ലപ്പെട്ടിരുന്നു.
Content Highlights: Ajit Pawar's death: Ajit Pawar's nephew and NCP MLA Rohit Pawar raises questions