

ഭുവനേശ്വർ: വാഹനത്തിന്റെ മിനുക്കുപണികൾക്കായി കൂടുതൽ പണം ചെലവഴിച്ചു എന്ന ആരോപണത്തിൽ ഒഡീഷ വനംവകുപ്പ് വെട്ടിൽ. അഞ്ച് കോടിയുടെ മിനുക്കുപണികളാണ് ഒഡീഷ വനംവകുപ്പ് വണ്ടികളിൽ നടത്തിയത്.
ഏഴ് കോടി രൂപ ചെലവിട്ട് വാങ്ങിയ വണ്ടികളിലാണ് അഞ്ച് കോടിയുടെ മിനുക്കുപണികൾ നടത്തിയത് എന്നതാണ് ഞെട്ടിക്കുന്നത്. 51 ഥാർ ജീപ്പുകളാണ് വനംവകുപ്പ് വാങ്ങിയത്. ഒരു വണ്ടിക്ക് 14 ലക്ഷം രൂപയാണ് വില. ഇതിനെല്ലാം കൂടി അഞ്ച് കോടി രൂപയുടെ മിനുക്കുപണികളാണ് നടത്തിയത്. ഇതിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന ആരോപണവും ശക്തമാണ്.
എന്നാൽ മിനുക്കുപണികൾ അനിവാര്യമായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വനത്തിനുള്ളിലേക്ക് വണ്ടിക്ക് കടന്നുചെല്ലണമെങ്കിൽ അതിനനുസരിച്ചുള്ള ടയറുകൾ വേണമെന്നും ക്യാമറകൾ, സൈറണുകൾ എന്നിവ അത്യാവശ്യമായതിനാലാണ് മിനുക്കുപണികൾ നടത്തിയതെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.
സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അനുവദിക്കപ്പെട്ടതിലും കൂടുതൽ പണം ചെലവായോ, അനാവശ്യമായ മിനുക്കുപണികളാണോ നടത്തിയത് തുടങ്ങിയ കാര്യങ്ങളായിരിക്കും അന്വേഷിക്കുക.
Content Highlights: odisha government to probe modifications on vehicles for forest department