

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം ചൂടി ജാർഖണ്ഡ്. ഹരിയാനയെ 69 റൺസിനാണ് ജാർഖണ്ഡ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെന്ന ഹിമാലയൻ ടോട്ടൽ പടുത്തുയർത്തിയപ്പോൾ ഹരിയാനയുടെ മറുപടി 193 റൺസിൽ അവസാനിച്ചു.
ക്യാപ്റ്റൻ കൂടിയായ ഇഷാൻ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ജാർഖണ്ഡ് വലിയ ടോട്ടൽ പടുത്തുയർത്തിയത്. വെറും 45 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. 10 സിക്സറുകളും ആറ് ഫോറുകളും കിഷന്റെ ബാറ്റിങ്ങിൽ നിന്ന് പിറന്നു. 49 പന്തിൽ 101 റൺസ് നേടി ക്യാപ്റ്റൻ കൂടിയായ ഇഷാൻ പുറത്തായി.
ഓപ്പണറായ കുമാർ കുശാഗ്രയും തിളങ്ങി. 38 പന്തിൽ 81 റൺസുമായി താരം പുറത്തായി. അഞ്ചു സിക്സറുകളും എട്ട് ഫോറുകളും കുശാഗ്ര നേടി. അങ്കുൽ റോയ് (40 ), റോബിൻ മിൻസ് (31 ) എന്നിവരും ജാർഖണ്ഡിന് വേണ്ടി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ഹരിയാനയ്ക്ക് വേണ്ടി യഷ് വർധൻ ദലാൽ(53 ), സാമന്ത് ദേവേന്ദ്രർ (38 ) നിഷാന്ത് സിന്ധു (31 ), എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല. ജാർഖണ്ഡിന് വേണ്ടി ബാൽ കൃഷ്ണയും സുശാന്ത് മിശ്രയും മൂന്ന് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടി ഹരിയാന ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് ഫൈനൽ പോര് നടന്നത്.
Content Highlights: ishan kishan century , jharkhand win syed mushtaq ali trophy 2025