
പട്‌ന: ബിഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് പിന്നാലെ പുറത്തുവിട്ട വോട്ടർപട്ടികയിൽ ഹിന്ദു വീടുകളിൽ മുസ്‌ലിം വോട്ടർമാരെ ചേർത്തതായി പരാതി. മുസാഫർപൂർ നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന മോഹൻപുർ വില്ലേജിലെ കടേസർ പഞ്ചായത്തിലാണ് പരാതി ഉയർന്നത്. അതേസമയം ഇത് സാങ്കേതിക പ്രശ്‌നമല്ലെന്നും രാഷ്ട്രീയനീക്കമാണെന്നുമാണ് പരാതിക്കാർ ആരോപിക്കുന്നത്. വിഷയം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മോഹൻപൂരിലെ ആറാം വാർഡ് ഹിന്ദു വീടുകളുടെ കേന്ദ്രമാണ്. ഈ വീടുകളിലെല്ലാം മുസ്‌ലിം പേരുകളാണ് ചേർത്തിട്ടുള്ളത്. 36, 37, 38 നമ്പർ വീടുകളിൽ 15 മുസ്‌ലിം വോട്ടർമാരെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇവിടെ മുസ്‌ലിം കുടുംബം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തന്റെ വീട്ടിൽ ആറ് അംഗങ്ങളാണുള്ളത്. എന്നാൽ പുതിയതായി റോഷൻ കാത്തൂൻ എന്ന പേര് ചേർത്തിട്ടുണ്ട്. എന്നാൽ ഈ ഗ്രാമത്തിൽ മുസ്‌ലിംകളേയില്ല എന്ന് പ്രദേശവാസിയായ കാമേശ്വർ താക്കൂർ പറഞ്ഞു.
കാമേശ്വർ താക്കൂറിന്റെ സഹോദരന്റെ വീട്ടിൽ മാത്രം 11 മുസ്‌ലിം പേരുകളാണ് ചേർത്തിട്ടുള്ളത്. 25 കുടുംബങ്ങളിലായി നൂറിലേറെ പേരുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർ രേണു കുമാരി സ്ഥലത്ത് എത്തി കാര്യങ്ങൾ അന്വേഷിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുന്നതായി ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
Content Highlights: Muslim names in voters list of Hindu homes in This Bihar Village