
അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമം വേണമെന്നാവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുസമുദായ സംഘടനകൾ സംയുക്തമായി റാലിനടത്തി. ഗുജറാത്തിലെ മഹെസാണയിൽ നടന്ന ജനക്രാന്തി മഹാറാലിയിൽ ആയിരക്കണക്കിനു പേർ അണിനിരന്നു.പട്ടേല്‍സമുദായ സംഘടനകളാണ് പ്രധാനമായും പങ്കെടുത്തത്. ചെറുപ്രായത്തിലേ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് വീട്ടുകാര്‍ക്കും സമുദായത്തിനും നാണക്കേടാണെന്ന് ഇവര്‍ ആരോപിച്ചു. ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എഎപി നേതാവും എംഎല്‍എയുമായ ഗോപാല്‍ ഇടാലിയ അടുത്തിടെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിർബന്ധമാക്കുക. വധുവിൻ്റെ രജിസ്ട്രാർ ഓഫീസ് പരിധിയിൽ വിവാഹം നടത്തുക. വരന് 30 വയസ്സിനുമുകളിൽ പ്രായമുണ്ടെങ്കിൽ വധുവിൻ്റെ അച്ഛനമ്മമാരുടെപേരിൽ പത്തു ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തുക. പ്രണയവിവാഹിതർക്ക് പാരമ്പര്യസ്വത്തിലുള്ള അവകാശം എടുത്തുകളയുക. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടർക്ക് നിവേദനം നൽകി.
അതേസമയം കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിലെ ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 2005-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമപ്രകാരം പിതാവിന്റെ കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആദിവാസി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്ക് തുല്യമായ പിന്തുടര്‍ച്ചാവകാശമുണ്ടെന്ന് സുപ്രീംകോടതിയും നേരത്തെ വിധിച്ചതാണെന്നും നിയമ വിദഗ്ധൻ വ്യക്തമാക്കി.
Content Highlight : Love marriages should be regulated; Hindu organizations hold rally in Gujarat