
ന്യൂ ഡൽഹി: ഇറാനിലെ ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിന് യുഎസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചുവെന്ന് അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. ഇന്ത്യൻ വ്യോമപാത ഒരിക്കലും യുഎസ് ഉപയോഗിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പ്രസ് ഇൻഫോർമേഷൻ ബ്യുറോ വ്യക്തമാക്കി. സൈനിക നടപടിക്ക് അമേരിക്ക തിരഞ്ഞെടുത്ത വ്യോമപാത എന്തായിരുന്നുവെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയിൻ വിശദീകരിച്ചതാണെന്നും പിഐബി കൂട്ടിച്ചേർത്തു.
ജൂൺ 22 ഇറാൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നായിരുന്നു സൈനിക നടപടിക്ക് അമേരിക്ക നൽകിയ പേര്. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക പറഞ്ഞു. പതിനെട്ട് മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് അമേരിക്ക അറിയിച്ചു. വിമാനങ്ങള്‍ ഇറാന് വ്യോമാതിര്‍ത്തിയില്‍ എത്തിയ സമയത്ത് അന്തര്‍ വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തി. ഇസ്ഫഹാനിലും സമാന രീതിയില്‍ ആക്രമണം നടത്തി. രണ്ട് ഡസനിലധികം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി 2 ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. ബി 2വിന് പുറമേ ടോമഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായും അമേരിക്ക അവകാശപ്പെട്ടു. ഓപ്പറേഷന് പൂര്‍ത്തിയാക്കി ഇരുപത് മിനിറ്റുകൊണ്ട് വ്യോമാതിര്‍ത്തി കടന്നതായും അമേരിക്ക പറഞ്ഞു.
അമേരിക്കൻ ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. അറബ് രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവർ അമേരിക്കയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിക്കുകയും വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ആക്രമണത്തെ അപലപിച്ച് ക്യൂബ, ചൈന, ചിലി, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത് അപകടകരമായ കടന്നുകയറ്റമാണെന്നാണ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ പ്രതികരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎന്‍ ചാര്‍ട്ടറിന്റെ ഗുരുതരമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത് മനുഷ്യരാശിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുമെന്ന് മിഗ്വല്‍ ഡയസ്-കാനല്‍ കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ തങ്ങള്‍ സംരക്ഷിക്കുമെന്നും അധികാരമുണ്ടെന്ന് കരുതി മനുഷ്യത്വത്തിനായി ഉണ്ടാക്കിയ നിയമലംഘനം നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞത്. അമേരിക്കയോടും ഇറാനോടും ഇസ്രയേലിനോടും നയതന്ത്ര സംഭാഷണത്തിനും സമാധാനത്തിനും അടിയന്തര ആഹ്വാനം ചെയ്ത് കൊണ്ടാണ് മെക്സിക്കോ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും നയതന്ത്ര പരിഹാരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Content Highlights: PIB Clarifies on whether US jets used indian airspace on attack against Iran