'ഇതിനാണോ അസിം മുനീർ ട്രംപിനെ കണ്ടത്? ഇനിയും ട്രംപിന് നൊബേൽ നൽകണോ?'; പാകിസ്താനെതിരെ ഒവൈസി

നെതന്യാഹുവിനെ പലസ്തീനികളുടെ ക്രൂരനായ ഘാതകനായി ചരിത്രം വിലയിരുത്തുമെന്നും ഒവൈസി കൂട്ടിച്ചേർത്തു

dot image

ഹൈദരാബാദ്: ഇറാനിലെ ആണവനിലയങ്ങൾക്ക് മേൽ അമേരിക്ക കനത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, ട്രംപിന് നൊബേൽ നൽകാനുളള പാകിസ്താൻ ശുപാർശയെ വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി. ഇറാനിൽ ബോംബിടാനാണോ അസിം മുനീർ ട്രംപിനെ പോയി കണ്ടതെന്ന് ചോദിച്ച ഒവൈസി ഇനിയും ട്രംപിന് നൊബേൽ നൽകണമോയെന്ന് പാകിസ്താനികളോട് ചോദിക്കണമെന്നും പരിഹസിച്ചു. ഇറാഖിലും ലിബിയയിലും അമേരിക്ക ഇതേ നയമാണ് പ്രയോഗിച്ചതെന്നും എന്നാൽ അവിടങ്ങളിൽ നിന്ന് അവർക്ക് ഒന്നും ലഭിച്ചില്ല എന്നും ഒവൈസി പറഞ്ഞു. യുഎസിന്റെ ആക്രമണം നെതന്യാഹുവിനെ സഹായിക്കാൻ മാത്രമാണ്. ഗാസയിലെ ജനങ്ങളുടെ വംശഹത്യ ട്രംപിന് ഒരു വിഷയമേ അല്ല. നെതന്യാഹുവിനെ പലസ്തീനികളുടെ ക്രൂരനായ ഘാതകനായി ചരിത്രം വിലയിരുത്തുമെന്നും ഒവൈസി കൂട്ടിച്ചേർത്തു.

അതേസമയം, നൊബേൽ ശുപാർശയ്ക്ക് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് പാകിസ്താന്‍ പറഞ്ഞത്. മേഖലയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ മോശമാകുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇസ്രയേലിന് പിന്നാലെ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരിക്കുകയാണ്. ഇത് തീര്‍ത്തും അപലപനീയമാണ്. അന്താരാഷ്ട്ര നിയമ ലംഘനമാണ് നടന്നതെന്ന് തങ്ങള്‍ ആവര്‍ത്തിച്ചുപറയുകയാണ്. യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം തിരിച്ചടിക്കാനുള്ള എല്ലാ അവകാശങ്ങളും ഇറാനുണ്ട്. സംഘര്‍ഷം കൈവിട്ടുപോയാല്‍ മേഖലയില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കണം. സംഘര്‍ഷം എത്രയും വേഗം അവസാനിക്കണം. യുഎന്‍ ചാര്‍ട്ടറിനനുസരിച്ചുള്ള ചര്‍ച്ചയും നയതന്ത്രവും നടപ്പാക്കണമെന്നും പാകിസ്താൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന് പാകിസ്താന്‍ സമാധാന നൊബേലിന് ശുപാര്‍ശ ചെയ്തത്. വൈറ്റ് ഹൗസില്‍ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ട്രംപ് വിരുന്ന് നല്‍കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ നൊബേല്‍ സമ്മാന ശുപാര്‍ശയോട് പ്രതികരിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. നൊബേല്‍ സമ്മാനം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അവര്‍ തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ നല്‍കില്ല എന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

ഇറാനെതിരെ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക പറഞ്ഞു. പതിനെട്ട് മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് അമേരിക്ക അറിയിച്ചു. വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ സമയത്ത് അന്തര്‍ വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തി. ഇസ്ഫഹാനിലും സമാന രീതിയില്‍ ആക്രമണം നടത്തി. രണ്ട് ഡസനിലധികം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി 2 ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. ബി 2 വിന് പുറമേ ടോമഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായും അമേരിക്ക അവകാശപ്പെട്ടു. ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഇരുപത് മിനിറ്റുകൊണ്ട് വ്യോമാതിര്‍ത്തി കടന്നതായും അമേരിക്ക പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്.

Content Highlights: Owaisi criticisez pakistan for trump nobel nomination after iran attacks

dot image
To advertise here,contact us
dot image