'സമാധാനം പുനസ്ഥാപിക്കണം': ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് നരേന്ദ്രമോദി

ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് സൗദി അറേബ്യയും ഒമാനും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു

dot image

ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറാന്റെ സുപ്രധാന ആണവകേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രണം നടത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചത്. മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എക്‌സിലൂടെയാണ് ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച വിവരം അദ്ദേഹം അറിയിച്ചത്.

'ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് സമാധാനവും സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കണമെന്നും അതിനായുളള നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു'- നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് സൗദി അറേബ്യയും ഒമാനും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇറാനിലെ ആണവ കേന്ദ്രങ്ങളുള്‍പ്പെടെ അമേരിക്ക ലക്ഷ്യമിടുന്നതിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും സംയമനം പാലിക്കണമെന്നുമാണ് സൗദി അറേബ്യ പറഞ്ഞത്.  ഇനിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തടയണമെന്നും രാഷ്ട്രീയ പരിഹാരമുണ്ടാകാന്‍ അന്താരാഷ്ട്ര സമൂഹം ആഹ്വാനം ചെയ്യണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇറാനെ അമേരിക്ക ലക്ഷ്യമിടുന്നത് യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് ഒമാന്‍ പ്രതികരിച്ചു. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമത്തിനെതിരാണെന്നും ഒമാന്‍ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ക്യൂബ, ചൈന, ചിലി, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെയാണ് ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയത്. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.  ഫൊർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിക്കാനായി പുറപ്പെട്ടത്. 

Content Highlights: PM Modi talks with Iran President after US strike

dot image
To advertise here,contact us
dot image