'അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകും'; ഇറാനിലെ യുഎസ് നടപടിയെ അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍

അമേരിക്കയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച രാഷ്ട്രങ്ങള്‍ വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ക്കുള്ള മുന്നറിയിപ്പും നല്‍കി

dot image

തെഹ്‌റാന്‍: ഇറാനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അമേരിക്കയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച രാഷ്ട്രങ്ങള്‍ വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ക്കുള്ള മുന്നറിയിപ്പും നല്‍കി.

ഇറാനിലെ ആണവ കേന്ദ്രങ്ങളുള്‍പ്പെടെ അമേരിക്ക ലക്ഷ്യമിടുന്നതിനെ ആശങ്കയോടെ സൗദി അറേബ്യ നോക്കിക്കാണുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംയമനം പാലിക്കണമെന്നും ആശങ്കകള്‍ കുറയ്ക്കണമെന്നും സൗദി അറേബ്യ പറഞ്ഞു. ഇനിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തടയണമെന്നും രാഷ്ട്രീയ പരിഹാരമുണ്ടാകാന്‍ അന്താരാഷ്ട്ര സമൂഹം ആഹ്വാനം ചെയ്യണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഇറാനെ അമേരിക്ക ലക്ഷ്യമിടുന്നത് യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് ഒമാന്‍ പ്രതികരിച്ചു. അമേരിക്ക നടത്തുന്നത് അന്താരാഷ്ട്ര നിയമത്തിനെതിരാണെന്നും ഒമാന്‍ അറിയിച്ചു. നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ക്ക് ഒമാന്‍ മധ്യസ്ഥത വഹിച്ചിരുന്നു. അമേരിക്കയുടെ ഇടപെടലില്‍ അപലപിച്ച ഖത്തര്‍ അമേരിക്കയുടെ ബോംബിങ് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് പ്രതികരിച്ചു.

ആക്രമണത്തെ അപലപിച്ച് ക്യൂബ, ചൈന, ചിലി, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത് അപകടകരമായ കടന്നുകയറ്റമാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎന്‍ ചാര്‍ട്ടറിന്റെ ഗുരുതരമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത് മനുഷ്യരാശിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുമെന്ന് മിഗ്വല്‍ ഡയസ്-കാനല്‍ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ തങ്ങള്‍ സംരക്ഷിക്കുമെന്നും അധികാരമുണ്ടെന്ന് കരുതി മനുഷ്യത്വത്തിനായി ഉണ്ടാക്കിയ നിയമലംഘനം നടത്താന്‍ അനുവദിക്കില്ലെന്നും ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞു. അമേരിക്കയോടും ഇറാനോടും ഇസ്രയേലിനോടും നയതന്ത്ര സംഭാഷണത്തിനും സമാധാനത്തിനും അടിയന്തര ആഹ്വാനം ചെയ്ത് കൊണ്ടാണ് മെക്‌സിക്കോ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും നയതന്ത്ര പരിഹാരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അനുകൂലിക്കുകയാണ് ചെയ്തത്. ഇറാന്റെ ആണവ പദ്ധതി ഉയര്‍ത്തുന്ന ഭീഷണി ലഘൂകരിക്കാന്‍ അമേരിക്കന്‍ സൈനിക നടപടിക്ക് സാധിക്കുമെന്ന് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഇറാനെ ഒരിക്കലും ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സ്റ്റാര്‍മര്‍ എക്‌സില്‍ കുറിച്ചു.

Content Highlights: Iran Us conflict Arab nations condemned

dot image
To advertise here,contact us
dot image