
മുംബൈ: ത്രിഭാഷാ നയത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഹിന്ദിയെ പടിക്ക് പുറത്തു നിർത്താനും ഒന്നാം ക്ലാസ് മുതൽ മറാത്തിയും ഇംഗ്ലീഷും മാത്രം പഠിപ്പിക്കാനും ആവശ്യപ്പെട്ട് രാജ് താക്കറെ. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാജി ബുസേയ്ക്ക് എഴുതിയ കത്തിലാണ് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് ഇത്തരത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദി ഒരിക്കലും നിർബന്ധമാക്കരുതെന്നും രാജ് താക്കറെ കത്തിൽ പറയുന്നു.
ത്രിഭാഷാ നയത്തിന്റെ ഭാഗമായി ഹിന്ദിയിൽ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ തുടങ്ങിയെന്ന് തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും ഈ നീക്കവുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിരവധി സംസ്ഥാനങ്ങൾ ഒന്നാം ക്ലാസിൽ രണ്ട് ഭാഷകൾ മാത്രമാണ് പഠിപ്പിക്കുന്നത്. അവരാരും ഹിന്ദി നിർബന്ധമാക്കിയിട്ടേയില്ല. നിങ്ങളും മറ്റ് മന്ത്രിമാരും ജന്മനാ മറാത്തികളല്ലേ? ഹിന്ദി അടിച്ചേൽപിക്കൽ എതിർത്ത്, എപ്പോഴാണ് നിങ്ങൾ ഒരു മഹാരാഷ്ട്രക്കാരനെപ്പോലെ പെരുമാറുക? ഈ സർക്കാർ മറ്റ് സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത് പോലെ അൽപ്പം സംസ്ഥാനസ്നേഹം കാണിക്കണമെന്നും രാജ് താക്കറെ പറഞ്ഞു.
ഹിന്ദി നമ്മുടെ ദേശീയഭാഷയേയല്ല. മറ്റ് പല ഭാഷകൾ പോലെ ആളുകൾ സംസാരിക്കുന്ന ഒരു ഭാഷ മാത്രമാണ്. പിന്നെ എന്തിനാണ് ഇത്ര നിർബന്ധിക്കുന്നത്? എന്തിനാണ് സർക്കാർ ഇങ്ങനെ സമ്മർദ്ദം ചെലുത്തുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല എന്നും എന്തിനാണ് കുട്ടികളെ ഒന്നാം ക്ലാസ് മുതൽക്കേ ഹിന്ദി പഠിക്കാൻ നിർബന്ധിക്കുന്നത് എന്നും രാജ് താക്കറെ കത്തിൽ ചോദിക്കുന്നു.
കഴിഞ്ഞ രണ്ട് മാസങ്ങളായി മഹാരാഷ്ട്രയിൽ ത്രിഭാഷാ നയത്തിന്റെ പേരിൽ ആശയകുഴപ്പം നിലനിൽക്കുകയാണ്. കുട്ടികളെ ഒന്നാം ക്‌ളാസ് മുതൽ ഹിന്ദി പഠിപ്പിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ കനത്ത പ്രതിഷേധം മൂലം ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചിരുന്നു.എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക സ്ഥിരീകരണം ഒന്നും നൽകിയിരുന്നില്ല.
Content Highlights: Raj Thackarey open letter to maharashtra education minister on hindi imposition