
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ ആ ആവേശം ഒരു ദുരന്തമായി മാറാൻ അധികം സമയമെടുത്തില്ല. ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം. തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 47 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.
അതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്. പൊലീസ് പരിപാടിക്ക് അനുമതി നൽകുന്നതിന് മുൻപേ വിക്ടറി പരേഡിനെ കുറിച്ച് ആർസിബി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സർക്കാരിൻറെ അനാസ്ഥയെണിതെന്നാണ് ബിജെപിയുടെ ആരോപണം.
ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആർസിബിയ്ക്ക് കിരീടം സമ്മാനിച്ച തങ്ങളുടെ നായകന്മാരെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഉച്ചകഴിഞ്ഞതു മുതൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. ആരാധകർ കാറുകൾക്ക് മുകളിലും മരച്ചില്ലകളിലും കയറി നിന്നാണ് അവർക്കായി കാത്തുനിന്നത്.
'ആൾക്കൂട്ടം ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായിരുന്നു. ഞങ്ങൾ ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ഞങ്ങൾക്ക് ലാത്തി ചാർജ് നടത്തേണ്ടിവന്നു. സ്റ്റേഡിയം ഗേറ്റുകൾ ഇടുങ്ങിയതും ജനക്കൂട്ടത്തിന്റെ തിക്കും തിരക്കുമാണ് ദുരന്തത്തിന് കാരണമായത്' എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
"സ്റ്റേഡിയത്തിൽ പാസുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞു. അതിനാൽ എന്നെപ്പോലെ, പാസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ പലരും ഇവിടെ എത്തി," എന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചവരിൽ ഒരാൾ പറഞ്ഞു. മരിച്ചവരിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ, 14 വയസ്സുള്ള ഒരു പെൺകുട്ടി, ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി എന്നിവരും ഉൾപ്പെടുന്നു. കൂടുതൽ പേരും യുവാക്കളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സംഭവത്തിന് പിന്നാലെ വ്യാപക വിമർശനമാണ് സർക്കാരിനെതിരെ ഉയരുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പ്രധാന ആക്ഷേപം. നഗരത്തിൽ വൻ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആർസിബി തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് പൊലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.
Content Highlights: 11 caught in crush die amid celebrations over RCB title