
ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റായി തന്നെ നടത്തണമെന്ന് സുപ്രീംകോടതി. രണ്ട് ഷിഫ്റ്റായി നടത്താനുളള നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന്റെ (എന്‍ബിഇ) തീരുമാനം സുപ്രീം കോടതി തടഞ്ഞു. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നത് നീതിക്ക് വിരുദ്ധമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ജൂണ്‍ പതിനഞ്ചിനാണ് നീറ്റ് പിജി പ്രവേശന പരീക്ഷ നടക്കാനിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്നത് ഉദ്യോഗാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ മതിയായ കേന്ദ്രങ്ങളില്ലെന്നാണ് നേരത്തെ എന്‍ബിഎ വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഇത്രയും സാങ്കേതികമായി പുരോഗതി കൈവരിച്ച ഒരു രാജ്യത്ത് പരീക്ഷ നടത്താന്‍ മതിയായ കേന്ദ്രങ്ങളില്ലെന്ന എന്‍ബിഎയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പരീക്ഷയ്ക്ക് രണ്ടാഴ്ച്ചയിലധികം സമയമുണ്ടെന്നും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി നീതിയുക്തമായി പരീക്ഷ നടക്കുമെന്ന് ഉറപ്പാക്കാന്‍ എന്‍ബിഎയ്ക്ക് ഇനിയും സമയമുണ്ടെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നീറ്റ് പി ജി പരീക്ഷാഫലം വലിയ വിവാദമായിരുന്നു. രണ്ട് ഷിഫ്റ്റുകളിലായാണ് അന്ന് പരീക്ഷ നടന്നത്. തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്‌കോറുകള്‍ ആന്‍സര്‍ കീയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. രണ്ട് ഷിഫ്റ്റുകളിലെ ചോദ്യപ്പേപ്പറുകളിലും ചോദ്യങ്ങളുടെ സങ്കീർണ്ണത ഒരേ രീതിയിൽ ആയിരുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇത്തവണത്തെ നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിലാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികള്‍ സുപ്രീം കോടതിയിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിക്രമം നാഥ്, സഞ്ജയ് കുമാര്‍, എന്‍വി അഞ്ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
Content Highlights:Supreme court order NEET PG 2025 to be held in single shift