
ചെന്നൈ: മാപ്പ് പറയണമെന്ന കന്നഡ സംഘടനകളുടെ അന്ത്യശാസന കാലാവധി അവസാനിച്ചിട്ടും കമല്‍ ഹാസന്‍ മാപ്പ് പറയാത്ത മണിരത്‌നം ചിത്രം തഗ്ഗ് ലൈഫിന്റെ കര്‍ണാടകയിലെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍ പറഞ്ഞിരുന്നു. ജൂണ്‍ അഞ്ചിനാണ് തഗ്ഗ് ലൈഫിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കന്നഡയുടെ ഉത്പത്തി തമിഴില്‍ നിന്നാണെന്ന കമൽ ഹാസൻ്റെ പരാമർശത്തിലായിരുന്നു കന്നഡ സംഘടനകൾ കമൽ ഹാസൻ്റെ മാപ്പ് ആവശ്യപ്പെട്ടതും അന്ത്യശാസന പരിധി നൽകിയതും.
പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ ഹാസൻ രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്‌തെങ്കില്‍ മാത്രം മാപ്പ് പറയുമെന്നും അല്ലെങ്കില്‍ മാപ്പ് പറയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഇതൊരു ജനാധിപത്യ രാജ്യമാണ്. താന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.
കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളോടുള്ള തന്റെ സ്‌നേഹം സത്യമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പ്രത്യേക അജണ്ടയുള്ളവര്‍ ഒഴികെ ആരും ഇത് സംശയിക്കില്ല. മുന്‍പും തനിക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചു. വിവാദപരാമര്‍ശത്തില്‍ കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് അന്ത്യശാസനം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കമല്‍ ഹാസൻ്റെ പ്രതികരണം.
കഴിഞ്ഞ ദിവസം തഗ്ഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം വിവാദമായത്. വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു' എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.
കമലിന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സാംസ്‌കാരികമന്ത്രി ശിവരാജ് എസ് തങ്കടഗി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കമല്‍ ഹാസന് കന്നഡയുടെ ചരിത്രത്തെക്കുറിച്ച് ബോധ്യമില്ലെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. ഭാഷയ്ക്കും മണ്ണിനും ജനത്തിനുമെതിരെ സംസാരിക്കുന്ന ആരോടും ക്ഷമിക്കില്ലെന്നും അത് കമല്‍ ഹാസന്‍ ആണെങ്കിലും അങ്ങനെയായിരിക്കുമെന്നുമായിരുന്നു മന്ത്രി ശിവരാജ് എസ് തങ്കടഗി പറഞ്ഞത്. പരമാര്‍ശത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കമല്‍ ഹാസന്റെ ചിത്രങ്ങള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് ശിവരാജ് എസ് തങ്കടഗി കത്ത് നല്‍കുകയും ചെയ്തിരുന്നു.
മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിച്ചെത്തുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായകര്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ ഹാസന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിമ്പു, തൃഷ, അഭിരാമി, ജോജു ജോര്‍ജ്, അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്.
Content highlights- I Won't apologize if i am not wrong kamal hassan over kannada language remark