
ബെംഗളൂരു: കമൽ ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫിന്റെ കർണാടക റിലീസ് തടയുമെന്ന് കന്നഡ സംഘടനകൾ. കന്നഡ വിരുദ്ധ പരാമർശത്തിൽ നടനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്ന് മുന്നിൽ കന്നഡ രക്ഷണ വേദികെ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് ഫിലിം ചേംബർ ബെംഗളൂരുവിൽ അടിയന്തര യോഗം ചേർന്ന് സിനിമയുടെ വിതരണക്കാരുമായി ആശയവിനിമയം നടത്തി. കന്നഡ ചലച്ചിത്ര പ്രവർത്തകർ കമൽ ഹാസനെ തള്ളിപ്പറയണമെന്നും കന്നഡ രക്ഷണ വേദികെ ആവശ്യപ്പെട്ടു. കമലിനെ അനുകൂലിച്ച നടൻ ശിവരാജ്കുമാറിനെതിരെയും സംഘടന രൂക്ഷ വിമർശനം ഉന്നയിച്ചു. കന്നഡ മണ്ണിന്റെ ഉപ്പും ചോറും തിന്ന താരങ്ങൾ തമിഴ്‌നാടിനെ അനുകൂലിക്കുന്നത് നിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ജൂൺ അഞ്ചിനാണ് തഗ് ലൈഫിന്റെ റിലീസ്.
കന്നഡ ഭാഷയുടെ ഉത്ഭവം തമിഴിൽ നിന്നാണ് എന്നായിരുന്നു കമൽ ഹാസന്റെ പരാമർശം. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു കമൽ ഇക്കാര്യം പറഞ്ഞത്. പരാമർശത്തിൽ പ്രതിഷേധിച്ചുകൊണ്ട് കന്നഡ രക്ഷണ വേദികെയുടെ നേതൃത്വത്തിൽ ഐനോക്‌സ് തിയറ്റര്‍ ഉപരോധിച്ചിരുന്നു. കമല്‍ ഹാസന്റെ ചിത്രങ്ങളും കത്തിച്ചിരുന്നു. നടന്‍ മാപ്പുപറയണമെന്നാണ് സംഘടനയുടെ ആവശ്യം. നിരവധി രാഷ്ട്രീയ നേതാക്കളും നടന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കന്നഡ ഭാഷയ്ക്ക് വലിയൊരു ചരിത്രമുണ്ടെന്നും അതിനെക്കുറിച്ച് പാവം കമല്‍ ഹാസന് അറിയില്ലെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.
സ്‌നേഹത്തിന്റെ പുറത്തായിരുന്നു പരാമര്‍ശം എന്നും ആരെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദ്യേശത്തോടെയായിരുന്നില്ല വാക്കുകൾ എന്നതിനാൽ മാപ്പ് പറയില്ല എന്നുമായിരുന്നു കമൽ ഹാസന്റെ പ്രതികരണം. 'എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഒരുപാട് ചരിത്രകാരന്മാര്‍ പഠിപ്പിച്ച ഭാഷാ ചരിത്രത്തിനൊപ്പം, സ്‌നേഹത്തില്‍ നിന്നുകൂടിയായിരുന്നു എന്റെ വാക്കുകള്‍. സ്‌നേഹത്തിന്റെ പുറത്ത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ മാപ്പ് പറയില്ല', നടന്‍ പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ യോഗ്യരല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.
Content Highlights: Kannada organisations to stop release of Kamal Haasan movie thug life