സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി

കോടതി സത്യവാങ്മൂലം പരിശോധിച്ച് ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു

സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി
dot image

കൊച്ചി: സത്യവാങ്മൂലത്തില്‍ അഭിഭാഷകന്റെ വ്യാജ ഒപ്പ് കണ്ടെത്തി ഹൈക്കോടതി. അഭിഭാഷകര്‍ക്കെതിരായ ഹര്‍ജിയില്‍ ഒപ്പിട്ടത് ആരാണെന്ന ഹൈക്കോടതി അഭിഭാഷകരുടെ അന്വേഷണമാണ് ഹര്‍ജിക്കാരനായ എന്‍ പ്രകാശിന്റെ തട്ടിപ്പ് പുറത്താക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ വാഹനങ്ങളില്‍ കേരള ഹൈക്കോടതി എന്ന ബോര്‍ഡ് വെക്കുന്നതിനെതിരെയായിരുന്നു ഹര്‍ജി. സ്വയം കേസുകള്‍ വാദിക്കുന്ന സ്ഥിരം ഹര്‍ജിക്കാരനായ എന്‍ പ്രകാശ് ഹര്‍ജിയില്‍ ചില സാങ്കേതിക പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തന്റെ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടുകയും പിന്നാലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു.

ഹര്‍ജിക്കാരന്‍ കോടതിയെ കബളിപ്പിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ അഭിഭാഷകന്റെ ഒപ്പ് വ്യാജമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നാലെ കോടതി സത്യവാങ്മൂലം പരിശോധിച്ച് ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഹര്‍ജി അപ്‌ലോഡ്‌ ചെയ്തപ്പോള്‍ അബദ്ധം സംഭവിച്ചു എന്നായിരുന്നു ഹര്‍ജിക്കാരന്റെ വിശദീകരണം. ഏതൊരു സത്യവാങ്മൂലവും തന്റെ മുന്നില്‍ വച്ച് ഒപ്പിടുന്നു എന്നാണ് അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കാമെന്നും എന്നാല്‍ ഇതേ ആവശ്യവുമായി വീണ്ടും കോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ക്ക് മുതിരുന്നില്ലെന്നും അഡ്വ എന്‍ ആനന്ദിന് ഹര്‍ജിക്കാരനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി കോടതിയലക്ഷ്യ-പൊതുതാല്‍പര്യ ഹര്‍ജികളാണ് മരട് സ്വദേശി എന്‍ പ്രകാശ് നല്‍കിയിരുന്നത്. വഴിതടഞ്ഞുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്നിരുന്നു. ഈ ഹര്‍ജികളിലെ ഒപ്പും വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അഭിഭാഷകര്‍. ഒപ്പ് വ്യാജമാണെങ്കില്‍ ഈ ഹര്‍ജികളിലെ നടപടികള്‍ ചോദ്യം ചെയ്യപ്പെടുകയും ഇതോടൊപ്പം വ്യാജ ഒപ്പിട്ടതിന് ക്രിമിനല്‍ നടപടികളും നേരിടേണ്ടി വരികയും ചെയ്യും. നേരത്തെ ഹൈക്കോടതിയില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്നയാളാണ് എന്‍ പ്രകാശ്. വിവിധ വിഷയങ്ങളില്‍ കോടതിയെ സമീപിച്ച് സ്വയം വാദിക്കുന്നതാണ് ഇയാളുടെ രീതി.

Content Highlights: High Court Detects Fake Advocate Signature in Affidavit

dot image
To advertise here,contact us
dot image