

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ചെത്തിയ 'ഉന്മാദം' തിയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളുമായി കുഞ്ചാക്കോ ബോബൻ 'ഷെല്ലി' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് തിയേറ്റർ ടോക്ക്. ഇപ്പോഴിതാ 'ആദിപുരാതനമായ കിറുക്ക്' എന്ന തലക്കെട്ടോടെ സിനിമയുടേതായി പുറത്തിറങ്ങിയ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്തമായ 'നീലവെളിച്ചം' എന്ന ചെറുകഥ കയ്യിലേന്തി ഇരിക്കുന്ന ഷെല്ലിയെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ബഷീറിയൻ സാഹിത്യ പ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട "ആദിപുരാതനമായ കിറുക്ക്" എന്ന ആശയവും പശ്ചാത്തലവുമായി 'ഉന്മാദ'ത്തിനുള്ള ബന്ധമാണ് ഇതോടെ സോഷ്യൽ മീഡിയയിലാകെ ചർച്ചയായിരിക്കുന്നത്.

'നീലവെളിച്ചം' എന്ന കഥയിൽ തന്‍റെ ഏകാന്തതയെയും വന്യമായ ഭാവനാലോകത്തെയും ഭ്രാന്തചിന്തകളെയും സൂചിപ്പിക്കാനാണ് കഥാകൃത്ത് "ആദിപുരാതനമായ കിറുക്ക്" എന്ന പ്രയോഗം ഉപയോഗിച്ചിട്ടുള്ളത്. വിജനമായ വീട്ടിലെ ഏകാന്തവാസത്തിനിടയിൽ ആഖ്യാതാവ് സ്വയം വിശേഷിപ്പിക്കുന്ന ഈ മാനസികാവസ്ഥ, ബഷീറിന്‍റെ തനതായ സാഹിത്യ ശൈലിയുടെയും ജീവിതവീക്ഷണത്തിന്‍റെയും പ്രധാന അടയാളങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നുണ്ട്.
കഥാകൃത്തിന്‍റെ ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന തരത്തിലാണ് 'ഉന്മാദം' എന്ന ചിത്രത്തിന്‍റെ പ്രമേയവും എന്നതാണ് കൗതുകം. ഈയൊരു സാമ്യമാണ് സിനിമാ പ്രേമികള്‍ക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്. തികഞ്ഞ കൈയ്യടക്കത്തോടെയാണ് അദ്ദേഹം ചിത്രം തിരശ്ശീലയിൽ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. അർജുൻ സേതുവിൻ്റെ ഛായാഗ്രഹവും കിരൺ ദാസും ജിതിൻ ജോണും ചേർന്നുള്ള എഡിറ്റിംഗും മുജീബ് മജീദിൻ്റെ സംഗീതവും ഏറെ മികവ് പുലർത്തിയിട്ടുണ്ട്.
Content Highlight: Kunchacko Boban’s hit thriller Unmaadam draws comparisons to Basheer’s classic story through his intense character, Shelly.