വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ഇഡി ചോദ്യം ചെയ്യുന്നു
dot image

കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കച്ചവട കേസില്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജോണ്‍ അലക്‌സാണ്ടര്‍, ശ്രീജ പിള്ള എന്നീ ഡോക്ടര്‍മാരെയാണ് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

ലേക്‌ഷോര്‍ എംഡി എസ് കെ അബ്ദുള്ളയെ അടക്കം നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ലേക്‌ഷോര്‍ ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ആശുപത്രി എംഡിയേയും ഡോക്ടര്‍മാരേയും വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ ഡി അറിയിച്ചിരുന്നു.

കാസര്‍കോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവ കച്ചവട റാക്കറ്റിന് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച പരിശോധനകളിലേക്ക് കടന്നത്.

ആശുപത്രികളില്‍ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നും അവയവ ദാതാവിനെയും സ്വീകര്‍ത്താവിനെയും ആശുപത്രിയില്‍ എത്തിച്ച് ഓരോ തവണ പരിശോധന നടത്തുമ്പോഴും റാക്കറ്റിന് ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍. റാക്കറ്റുമായി ആശുപത്രികള്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റും ഇ ഡി അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ട്. മാനേജ്മെന്റ് അംഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും സമന്‍സ് നല്‍കി. അവയവ കച്ചവട റാക്കറ്റുമായുള്ള ഇടപാടുകളിലാണ് പരിശോധന നടക്കുന്നത്.

Content Highlights: The Enforcement Directorate is questioning more doctors from Lakeshore Hospital as part of its investigation into an alleged organ trafficking case involving forged documents.

dot image
To advertise here,contact us
dot image