

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയാണ് ബസ്സ് ഓടിക്കുക. ഉദ്ഘാടന ദിവസം ബസ്സിലെ കണ്ടക്ടറും വനിതയായിരിക്കും. 3125 ബസ്സുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിവിഐപികൾ ബസ്സിൽ യാത്ര ചെയ്യും. തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക. ഉദ്ഘാടന ബസിന്റെ മിനുക്ക് പണികൾ അന്തിമഘട്ടത്തിലാണ്. സൗജന്യ ടിക്കറ്റിൽ 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തും. സൗജന്യ ടിക്കറ്റ് നൽകുന്നതിൽ കണ്ടക്ടർമാർക്ക് പരിശീലനം നൽകും.
ഇതിനിടെ കെഎസ്ആർടിസി സൗജന്യ യാത്രക്ക് ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിന് നീക്കം തുടങ്ങി. സർക്കാർ ഗ്യാരന്റിയിൽ കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കാനാണ് നീക്കം. മാസം ആദ്യം പണം കെഎസ്ആർടിസിക്ക് നൽകാനാണ് നീക്കം. മാസം അവസാനത്തോടെ പലിശ ഉൾപ്പെടെ സർക്കാർ അടക്കും. ഇത് സ്ഥിരം സംവിധാനം ആക്കാനാണ് നീക്കം. ബാങ്കുകളുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. മാസവസാനം പണം നൽകാമെന്ന സർക്കാരിന്റെ നിർദ്ദേശം നേരത്തെ കെഎസ്ആർടിസി തള്ളിയിരുന്നു.
സൗജന്യ യാത്രാ പദ്ധതിയപടെ ലോഗോ തയ്യാറാക്കൽ പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടെയുള്ള ലോഗോയാണ് തയ്യാറാകുന്നത്. കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ സർക്കാർ അംഗീകരിച്ചില്ല. ഡിസൈൻ തയാറാക്കാൻ സി ഡിറ്റിന് നിർദേശം നൽകി യിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ലോഗോ തയാറാവും. തിങ്കളാഴ്ചക്ക് മുമ്പായി ലോഗോ ബസ്സുകളിൽ പതിക്കും.
ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്‌റ്റ് കഴിഞ്ഞ ദിവസം കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയാണ് കെഎസ്ആർടിസി പുറത്ത് വിട്ടിരിക്കുന്നത്. ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. ജൂൺ 15 മുതൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേർസിനും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
എഴ് വിഭാഗം ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം
പ്രിയദർശിനി' പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മെമ്മോറാണ്ടം പുറത്തിറക്കി. സൗജന്യ യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധി ഉണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസ്സുകളിൽ സൗജന്യമില്ല. ഉത്സവകാല സ്പെഷ്യൽ, വീക്ക് എൻഡ് അഡീഷണൽ സർവീസുകളിൽ ആനുകൂല്യം ബാധകമല്ല. ബിറ്റിസി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിലും സൗജന്യം ഉണ്ടാവില്ല.
ബസ് തിരിച്ചറിയലും ടിക്കറ്റ് വിതരണവും
ജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും കർശന നടപടിയും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രിയദർശനി പദ്ധതിയുടെ ഭാഗമായി ഓടുന്ന കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിശീലനം നൽകും. ഇറ്റിഎം മെഷീനുകളിൽ 'സീറോ ഫെയർ' ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. എല്ലാ മാസവും വരുമാന വിവര റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറും.തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ ക്രമീകരിക്കും. ആവശ്യമായ ജീവനക്കാരെയും ബസ്സുകളെയും സെക്ഷൻ മേധാവികൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
Content Highlights: The Priyadarshini Free Bus Travel Scheme is set to launch with a historic milestone as KSRTC’s first woman driver will operate the inaugural bus service. The initiative aims to enhance accessible and affordable public transportation for women.