

കുവൈറ്റിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെയും വൈദ്യുതി ലൈനുകളുടെ പ്രവർത്തനം നിലനിർത്താൻ കഴിഞ്ഞതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. വ്യാഴാഴ്ച താപനില 48 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ രാജ്യത്തെ വൈദ്യുതി ഉപഭോഗം 15,000 മെഗാവാട്ട് പിന്നിട്ടിരുന്നു. എങ്കിലും തടസങ്ങളില്ലാതെ വൈദ്യുതിയുടെ പ്രവർത്തനം നടന്നെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികളാണ് വൈദ്യുതിയുടെ സ്ഥിരത നിലനിർത്താൻ സാധിച്ചത്. വേനൽക്കാലത്തിന് മുന്നോടിയായി വൈദ്യുതി ഉത്പ്പാദന യൂണിറ്റുകളിൽ കൃത്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു. ഭൂരിഭാഗം ജനറേറ്ററുകളും പൂർണ ശേഷിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
സർക്കാർ ഓഫീസുകളിലെ ഔദ്യോഗിക പ്രവൃത്തിസമയം 7 മണിക്കൂറിൽ നിന്ന് 6 മണിക്കൂറാക്കി കുറച്ചത് ഗ്രിഡിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു. പൊതുജനങ്ങൾ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചതു, ചില വ്യാവസായിക സ്ഥാപനങ്ങൾ തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചതും വലിയ തുണയായി.
അതിനിടെ രാജ്യത്ത് വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച അന്തരീക്ഷ താപനില കടുത്ത നിലയിൽ തുടരും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
Content Highlights: Kuwait authorities have confirmed that the national power grid remains secure and stable despite extreme summer temperatures, ensuring uninterrupted electricity supply across the country.