'ലൗ ജിഹാദിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നു, തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ആർ ശ്രീലേഖ

ലൗ ജിഹാദ് എന്ന വാക്ക് പലർക്കും അപ്രിയമാണ് എന്നും ആർ ശ്രീലേഖ

'ലൗ ജിഹാദിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നു, തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ആർ ശ്രീലേഖ
dot image

തിരുവനന്തപുരം: ലൗ ജിഹാദ് ആരോപണങ്ങളിൽ ഉറച്ചുനിന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. ലൗ ജിഹാദിൽ വ്യക്തമായ തെളിവുളള കേസുകളുണ്ടായിരുന്നു. താൻ ഡിജിപി ആയിരിക്കുമ്പോഴാണ് നിമിഷ ഫാത്തിമയുടെ വിഷയം ഉണ്ടായത്. ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് മതപരിവർത്തനം നടക്കുന്നത് എന്നും ശ്രീലേഖ ആരോപിച്ചു. റിപ്പോർട്ടർ ഇലക്ഷൻ എക്സ്പ്രസ്സിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

വിവാഹം കഴിച്ച ശേഷം തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുപോകുന്നതാണ് ലൗ ജിഹാദ് എന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. ആ വാക്ക് പലർക്കും അപ്രിയമാണ്. ഒരു ചർച്ചയ്ക്കിടെ സ്ത്രീ സുരക്ഷയെക്കുറിച്ചൊരു ചോദ്യം വന്നപ്പോഴാണ് അത്തരത്തിൽ മറുപടി പറഞ്ഞത്. ലൗ ജിഹാദ് ഒരിക്കലും ചർച്ചാവിഷയമാക്കിയിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ അങ്ങനെ ആക്കേണ്ടതില്ലെന്നും ശ്രീലേഖ പറഞ്ഞു.

ഏപ്രിൽ മൂന്നിനാണ് ലൗ ജിഹാദിനെ സംബന്ധിച്ച് ശ്രീലേഖയുടെ വിവാദ പരാമർശം ഉണ്ടായത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടന്നാൽ അതിൽ കുഴപ്പമില്ല എന്ന മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് താന്‍ പലപ്പോഴും കാണുന്ന കാര്യമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥയായ തനിക്ക് പോലും ദുരനുഭവമുണ്ടായി. അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ മന്ത്രി ഭാര്യയെ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ശ്രീലേഖ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ശ്രീലേഖയുടെ പ്രസംഗം.

Content Highlights: NDA candidate from Vattiyoorkavu, R Sreelekha, has reiterated her stance on the “love jihad” issue, stating that there are cases with clear evidence supporting such claims. Her remarks come amid ongoing political debates in Kerala, adding to the controversy surrounding the topic during the election campaign.

dot image
To advertise here,contact us
dot image