

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ഞെട്ടിക്കുന്ന ശബ്ദ രേഖ പുറത്ത് വിട്ട് റിപ്പോർട്ടർ. ഗർഭഛിദ്രത്തിന് ഇരയായ യുവതി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൻ്റെ ഓഡിയോയാണ് റിപ്പോർട്ടർ പുറത്ത് വിട്ടത്. ഗർഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടർ വഴക്ക് പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ യുവതി വെളിപ്പെടുത്തുന്നുണ്ട്. 'ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്ക്രിപ്ഷൻ പോലും ഇല്ലാതെ, ഒരു സ്കാൻ റിപ്പോർട്ട് പോലും എടുക്കാതെ, നിങ്ങൾ അത്രയും പീക്ക് ആയി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്' എന്ന് ഡോക്ടർ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങൾ വിവരിക്കുന്നത്.
'ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂർ ഇലക്ഷൻ്റെ സമയത്ത്, എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ബാംഗ്ലൂരിൽ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ദിവസം, പുള്ളി നിലമ്പൂരിൽ എത്തിയതിൻ്റെ അന്ന് രാവിലെയാണ് ഞാൻ ആദ്യത്തെ മരുന്ന് കഴിക്കുന്നേ. അതും വീഡിയോ കോൾ ഒക്കെ ചെയ്തിട്ട്. കഴിച്ചു. കഴിച്ച് അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടാണ്, ഓർമ്മയുണ്ടോ, എന്തൊക്കെയോ…എനിക്ക് പറയാൻ പോലും പറ്റുന്നില്ല. Bleeding, Bleeding, Bleeding…' ഇങ്ങനെയാണ് യുവതി തൻ്റെ ദുരനുഭവം വിവരിക്കുന്നത്.
ഞാൻ എവിടെയെങ്കിലും പോകാം, ഞാൻ ട്രാൻസ്ഫർ മേടിക്കുന്നുണ്ട്. ചോദിച്ചുനോക്കാം. ഇവിടെ നിൽക്കുന്നില്ല. വേറെ എങ്ങോട്ടെങ്കിലും പോയി അതിനെ വളർത്തി ഞാൻ ജീവിക്കത്തില്ലായിരുന്നോ.
എനിക്ക് അറിയില്ല, എനിക്ക് അറിയത്തില്ല. ഞാൻ പോലും അറിയാതെ എൻ്റെ ജീവിതത്തിൽ നിന്ന് അത് പോയി…
എനിക്ക് സങ്കടം താങ്ങാനേ പറ്റുന്നില്ല.
കുറച്ച് പോലും താങ്ങാൻ പറ്റുന്നില്ല.
എൻ്റെ ചങ്ക് പൊട്ടിപ്പോകുവാണ്.എത്ര ദിവസമായി.
ഇത്രേം ദിവസമായിട്ട് എനിക്ക് ഒന്ന് റിക്കവർ ആവാൻ പറ്റുന്നുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ?മെൻ്റലി, ഫിസിക്കലി ഞാൻ ഇത്രേം തകർന്ന് തരിപ്പണമായി.
ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ഒട്ടും OK അല്ല ഞാൻ..ഇമോഷണൽ സപ്പോർട്ട് തരേണ്ട ആൾക്കാർ പോലും ഇല്ല എനിക്ക് അപ്പുറത്ത്.
നീയും…
എൻ്റെ പോലും ആവശ്യം അല്ലായിരുന്നു അത്.
പറ.
എൻ്റെ അവകാശമാണ് നിഷേധിച്ചത്. എൻ്റെ അവകാശമാണ് നിഷേധിച്ചത്.ഞാൻ ആരെയും ഉപദ്രവിക്കത്തില്ലായിരുന്നു. പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ.
പൊളിറ്റിക്കൽ ഫ്യൂച്ചർ, ഞാൻ എന്ത് നശിപ്പിക്കുമെന്നാണ്. അല്ലെങ്കിൽ കുഞ്ഞിനെ കൊണ്ടത് നശിപ്പിക്കും… ഞാൻ, ഞാൻ അങ്ങനെ ചെയ്യോ?
പൊയ്ക്കോളാം എന്നല്ലേ ഞാൻ പറഞ്ഞേ…
ശരിയാക്കാം ( മറ്റൊരു ശബ്ദം )
കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു.
ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂർ ഇലക്ഷൻ്റെ സമയത്തെന്നെ, നിലമ്പൂർ ഇലക്ഷൻ്റെ സമയത്ത്, അന്ന് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ബാംഗ്ലൂരിൽ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ദിവസം പുള്ളി, പുള്ളി നിലമ്പൂരിൽ എത്തിയതിൻ്റെ അന്ന് രാവിലെയാണ് ഞാൻ ആദ്യത്തെ മരുന്ന് കഴിക്കുന്നേ. അതും വീഡിയോ കോൾ ഒക്കെ ചെയ്തിട്ട്.
കഴിച്ചു.
കഴിച്ച് അത് കഴിഞ്ഞ് പിറ്റേന്ന്, രണ്ടാമത്തെ
രണ്ട് ദിവസം കഴിഞ്ഞിട്ടാണ്, ഓർമ്മയുണ്ടോ, എന്തൊക്കെയോ…എനിക്ക് പറയാൻ പോലും പറ്റുന്നില്ല.Bleeding, Bleeding, Bleeding…
എത്ര ദിവസമെടുത്തിട്ടാണ് അത് നിക്കണേ. ഡോക്ടർ എന്നെ വഴക്ക് പറഞ്ഞു. ഇത് നിങ്ങള് മര്യാദയ്ക്ക്, ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്?
പ്രിസ്ക്രിപ്ഷൻ പോലും ഇല്ലാതെ, നിങ്ങൾ ഒരു സ്കാൻ റിപ്പോർട്ട് പോലും എടുക്കാതെ, നിങ്ങൾ അത്രയും
പീക്ക് ആയി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്..സത്യം പറഞാൽ ഞാൻ മരിച്ചുപോയാൽ മതിയായിരുന്നു അതിൽ. ജീവിക്കണ്ടായിരുന്നു. കുറച്ച് ദിവസം കൂടി ഞാൻ ഒന്ന് വെയ്റ്റ് ചെയ്തിരുന്നെങ്കിൽ….
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി മുഖ്യമന്ത്രി സ്വീകരിച്ചതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്‌സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.
who cares എന്ന Attitude ഉള്ള യുവരാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് മാധ്യമ പ്രവർത്തകയും അഭിനേത്രിയുമായ റിനി ആൻ ജോർജ്ജിൻ്റെ വെളിപ്പെടുത്തലാണ് ആദ്യം പുറത്ത് വന്നത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് പറഞ്ഞിരുന്നില്ലെങ്കിലും റിനി പറഞ്ഞ യുവ രാഷ്ട്രീയ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന നിലയിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്.
ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭഛിദ്രത്തിന് സമ്മർദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിൻ്റെ പ്രസക്ത ഭാഗം റിപ്പോർട്ടർ പുറത്ത് വിടുകയായിരുന്നു. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് റിപ്പോർട്ടർ പുറത്ത് വിട്ടത്. ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിൽ തന്നെയാണ് എന്നാണ് രാഹുൽ പറഞ്ഞത്. എന്റെ തലയിൽ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടൻ ഡോക്ടർമാർ മരുന്ന് നൽകില്ലെന്നും എത്രനാൾ ഇത് മൂടിവെച്ച് താൻ നടക്കുമെന്നും യുവതി രാഹുലിനോട് വാട്ട്സാപ്പിലൂടെ ചോദിക്കുന്നുണ്ട്. എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയിൽ വീർപ്പുമുട്ടുകയാണെന്നും താൻ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോൾ എങ്കിൽ നീ തന്നെ പ്രശ്നം തീർക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി.
വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് ഒരു യുവതി റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. 'ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അതേ ദിവസം തന്നെ എനിക്ക് കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് രാഹുല്‍ പറഞ്ഞു. മുന്നോട്ടേക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കല്യാണം കഴിച്ചാല്‍ അത് ബുദ്ധിമുട്ടാകും. എനിക്ക് അവൈലബിള്‍ ആയിരിക്കാന്‍ പറ്റില്ല. നമുക്ക് കുട്ടിയുണ്ടാകുകയാണെങ്കില്‍ ആ കുട്ടിയുടെ കൂടെ സമയം ചെലവഴിക്കാന്‍ പറ്റില്ല. അങ്ങനൊരു ബിസി ലൈഫാണ് എന്റേത്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. മാനസികമായി ബുദ്ധിമുട്ടുണ്ടായി' എന്നായിരുന്നു യുവതിയുടെ പ്രതികരണം.
യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Content Highlights: Woman says doctor scolded her for using abortion medication handed over by Rahul Mamkootathil