'അവകാശവാദം ബാലിശം, പേരിടാനുളള അവകാശം സൃഷ്ടാവിന്'; സെൻസർ ബോർഡിനെതിരെ സംഘപരിവാർ ബന്ധമുള്ള സാംസ്കാരിക സംഘടന തപസ്യ

അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് ചെയർമാൻ സിനിമയെ വിലക്കിയെന്നും ഈ തീരുമാനം പിൻവലിക്കണമെന്നും തപസ്യ

dot image

കോഴിക്കോട്: ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ സംഘപരിവാർ ബന്ധമുള്ള സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മയായ തപസ്യ. സെൻസർ ബോർഡിന്റെ തീരുമാനം ബാലിശമെന്നും പേരിടാനുളള അവകാശം സൃഷ്ടാവിന്റേതാണെന്നും തപസ്യ വ്യക്തമാക്കി. അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് ചെയർമാൻ സിനിമയെ വിലക്കിയെന്നും ഈ തീരുമാനം പിൻവലിക്കണമെന്നും സെൻസർ ബോർഡിനയച്ച കത്തിൽ തപസ്യ അധ്യക്ഷൻ ആവശ്യപ്പെട്ടു.

ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് നേരത്തെ സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് ഉയർത്തിയ തടസ്സവാദത്തിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഇതിനിടെ പ്രദര്‍ശനാനുമതി വൈകുന്നത് ചോദ്യം ചെയ്ത് സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു കോടതിയിൽ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. ജാനകിയെന്ന പേര് മാറ്റാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ഉള്ളടക്കം സിനിമയിലുണ്ട്. പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചിത്രം കാണുന്നതിന് വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

വിഷയത്തിൽ കോടതിയിലാണ് ഇനി തന്റെ പ്രതീക്ഷയെന്ന് സംവിധായകൻ പ്രവീൺ നാരായണനും പറഞ്ഞിരുന്നു. തന്നെ വിശ്വസിച്ച പ്രൊഡ്യൂസറിനും മറ്റ് അണിയറപ്രവർത്തകർക്കും വേണ്ടി വിധി അനുകൂലമാകുമെന്നാണ് വിശ്വാസമെന്നാണ് പ്രവീണരായണൻ പറഞ്ഞത്. കേരളത്തും പുറത്തുമടക്കം ഏകദേശം 400 തിയേറ്ററിൽ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ജെഎസ്‌കെ. ഇന്നലെ വരെ തന്റെയും പ്രൊഡ്യൂസറിന്റെയും മാത്രം അവകാശങ്ങളിൽ നിന്ന സിനിമ ഇന്ന് കോടതിയുടെ കയ്യിലാണ്. അപ്പോൾ തീർച്ചയായിട്ടും ഒരു അനുകൂലമുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Sanghparivar cultural organisation tapasya against censor board on JSK movie issue

dot image
To advertise here,contact us
dot image