പത്മനാഭസ്വാമി ക്ഷേത്രത്തിൽ വീണ്ടും മോഷണം; 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്

dot image

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ വീണ്ടും മോഷണം. 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലൻസ് ആണ് ഇയാളെ പിടികൂടിയത്. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞമാസം ക്ഷേത്രത്തിൽ 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ സ്വർണദണ്ഡ് കണ്ടെത്തിയിരുന്നു.

സംഭവത്തിൽ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോർട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതിൽ സ്വർണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉൾപ്പെടെ എട്ടുപേർക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.

ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വർണം പൂശുന്ന പണിക്കിടെ മാർച്ച് പത്തിനാണ് സ്വർണദണ്ഡ് കാണാതായത്. ഏഴിനാണ്‌ സുരക്ഷാമുറിയിൽനിന്ന്‌ ഇത്‌ പുറത്തെടുത്തത്‌.

പടിഞ്ഞാറേ നടയിലെ വാതിലിന്റെ പഴയ സ്വർണം മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലി ബുധനാഴ്‌ചയാണ് അവസാനിച്ചത്‌. ഇതിനുശേഷം സ്വർണം മുറിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്‌ച രാവിലെ കണക്കെടുത്തപ്പോഴാണ്‌ ദണ്ഡ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലിൽനിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതിൽ സ്വർണംപൂശുന്ന ജോലിക്കാർ, ഒരു വിഭാഗം ജീവനക്കാർ, കാവൽനിന്ന പൊലീസുകാർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്തെ സിസിടിവി പ്രവർത്തനരഹിതമായതും ദുരൂഹത ഉയർത്തിയിരുന്നു.

Content Highlights: Another theft at Padmanabhaswamy temple and employee arrested for stealing 25 liters of milk

dot image
To advertise here,contact us
dot image