അമേരിക്ക ട്രംപിന് വോട്ട് ചെയ്തു, പക്ഷേ നെതന്യാഹുവിനെ അവർക്ക് ബോസായി ലഭിച്ചു; പരിഹസിച്ച് പ്രിയങ്ക ചതുർവേദി

ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നതിന് പിന്നാലെയാണ് പ്രിയങ്കയുടെ എക്സ് പോസ്റ്റ്

dot image

ന്യൂഡൽഹി: ഇറാനെതിരായ ആക്രമണത്തിനായുള്ള അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഏകോപനത്തെ പരിഹസിച്ച് ശിവസേന (ഉദ്ധവ് വിഭാഗം) എം പി പ്രിയങ്ക ചതുർവേദി. അമേരിക്ക ട്രംപിന് വോട്ട് ചെയ്തുവെന്നും എന്നാൽ അവർക്ക് നെതന്യാഹുവിനെയാണ് ബോസായി ലഭിച്ചതെന്നുമായിരുന്നു പ്രിയങ്കയുടെ വിമർശനം. 'അമേരിക്ക പ്രസിഡന്റ് ട്രംപിന് വോട്ട് ചെയ്തു, പക്ഷേ നെതന്യാഹുവിനെ അവരുടെ ബോസായി ലഭിച്ചു', പ്രിയങ്ക പറഞ്ഞു. ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നlതിന് പിന്നാലെയാണ് പ്രിയങ്കയുടെ എക്സ് പോസ്റ്റ്.

ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചിരിച്ചുന്നു. ഫൊർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്.

ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുള്ള 'വിനാശകരമായ പ്രഹരമാണി'തെന്ന് പ്രതിരോധ വിദഗ്ധൻ സഞ്ജീവ് ശ്രീവാസ്തവ പ്രതികരിച്ചു. "ഇസ്രയേലും അമേരിക്കയും സ്വീകരിച്ച നടപടിയിലൂടെ ഇറാന് കനത്ത പ്രഹരമാണ് നേരിടേണ്ടി വന്നത്. ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾക്ക് ഈ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായി," അദ്ദേഹം പറഞ്ഞു.

ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. അതേസമയം, മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ കനത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിൽ ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിലെല്ലാം തുടർച്ചായായി സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടെ ഇറാൻ്റെ മിസൈൽ ആക്രമണം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രയേലിലെ ആളുകൾക്ക് അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളിൽ തുടരാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയയാളെ ഇറാന്‍ വധിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇസ്രയേലിന്റെ ചാര ഏജന്‍സി മൊസാദിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മജീദ് മൊസയെബിയെയാണ് ഇറാന്‍ വധിച്ചതെന്ന് ഇറാനിലെ ജുഡീഷ്യല്‍ ന്യൂസ് ഔട്ട്‌ലെറ്റായ മിസാന്‍ ഓണ്‍ലൈനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Priyanka Chaturvedi reaction after US attacks Iran

dot image
To advertise here,contact us
dot image