ലക്ഷ്യം പരിശോധനയായിരുന്നില്ലെന്ന് ഷാഫി പറമ്പിൽ; ഉദ്യോഗസ്ഥർ അപമാനിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂരിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും

dot image

നിലമ്പൂര്‍: നിലമ്പൂരില്‍ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച നടപടിയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും. ലക്ഷ്യം പരിശോധനയായിരുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പരിശോധനയോട് പൂര്‍ണമായും സഹകരിച്ചുവെന്നും അതുവഴി പോയ മറ്റ് വാഹനങ്ങള്‍ പരിശോധിച്ചില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളോടായിരുന്നു ഇരുവരുടേയും പ്രതികരണം.

വാഹനപരിശോധന നടത്താനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉദ്യോഗസ്ഥര്‍ക്കുണ്ട്. എന്നാല്‍ പെട്ടി പുറത്തേയ്ക്ക് വെച്ചിട്ട് ഇനി പെയ്‌ക്കോ എന്നു പറയുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്താണെന്നാണ് മനസിലാകാത്തതെന്ന് ഷാഫി പറഞ്ഞു. പെട്ടി പുറത്തെടുത്താല്‍ പരിശോധിക്കുകയാണ് വേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആദ്യം അതിന് തയ്യാറായില്ല. പൊയ്‌ക്കോളൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പെട്ടി പരിശോധിക്കാന്‍ തങ്ങള്‍ അങ്ങോട്ട് നിര്‍ബന്ധിച്ചു. പെട്ടി പുറത്തെടുക്കുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ അതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടി പുറത്തെടുത്ത് തുറന്ന ശേഷം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ തയ്യാറായില്ല. വീഡിയോ പകര്‍ത്താന്‍ തങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പരിശോധനയോടുള്ള ആത്മാര്‍ത്ഥതയാണെങ്കില്‍ പരിശോധിക്കണം. എംപിയാണെന്ന് പറഞ്ഞ് വാഹനം പരിശോധിക്കേണ്ട എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷാഫി പറഞ്ഞു. മറ്റ് നേതാക്കളുടെ വാഹനങ്ങള്‍ ആ വഴി കടന്നുപോകുന്നുണ്ട്. അവരുടെയാരെങ്കിലും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ടോയെന്നും ഷാഫി ചോദിച്ചു. ഇതുവരെ ആരുടേയും വാഹനങ്ങള്‍ പരിശോധിച്ചതായി അറിയില്ലെന്നും സംഭവം വാര്‍ത്തയായതോടെ ഇനി പരിശോധിച്ചേക്കാമെന്നും ഷാഫി കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥരുടെ പരിശോധന അസ്വസ്ഥതയുണ്ടാക്കിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. പെട്ടി പുറത്തെടുത്താല്‍ പരിശോധിക്കണം. ഇവിടെ പെട്ടിയെടുത്ത് പുറത്തുവെച്ചത് പരിശോധിക്കാന്‍ വേണ്ടിയല്ല. അപമാനിക്കാന്‍ വേണ്ടിയാണ്. തങ്ങള്‍ കടന്നുപോയ വഴിയിലൂടെ ദിവസവും നിരവധി ജനപ്രതിനിധികളാണ് കടന്നുപോകുന്നത്. തങ്ങളുടെ പരാതി ജനങ്ങളുടെ മുന്നിലുണ്ട്. അത് ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങളായിരിക്കും പാരിതോഷിതം നല്‍കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു നിലമ്പൂര്‍ വടപുറത്ത് ഷാഫിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പരിശോധിച്ചത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും ഇവര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഷാഫി പറമ്പില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പെട്ടി തുറന്നു പരിശോധിക്കുകയും ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറയുന്നുണ്ട്. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. തങ്ങളെ സുഖിപ്പിക്കാന്‍ വരേണ്ടെന്നും അങ്ങനെ സുഖിക്കുന്ന ആളുകള്‍ അല്ല തങ്ങളെന്നും പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആക്രോശിച്ചു. ഇതിനിടെ രാഹുലിനെ പിടിച്ചുമാറ്റാന്‍ ഷാഫി ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ 'നിന്റെ സര്‍വീസിനുള്ള പാരിതോഷിതം തരാം' എന്നും ഓര്‍ത്ത് വെച്ചോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി കെ ഫിറോസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഷാഫിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചുവെന്നും ഷാഫിയാണെന്ന് മനസിലായപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും പി കെ ഫിറോസ് പറഞ്ഞു. ഇടതുപക്ഷ നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും പി കെ ഫിറോസ് വ്യക്തമാക്കിയിരുന്നു. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതോടെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പറഞ്ഞിരുന്നു. ജനപ്രതിനിധിയാണെന്ന് മനസിലായിട്ടും പെട്ടി തുറക്കാന്‍ ആവശ്യപ്പെട്ടത് അവേഹളനമാണ്. ഏകപക്ഷീയമായ പരിശോധനയാണ് നടന്നതെന്നും സംഭവത്തില്‍ പരാതി നല്‍കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വണ്ടി പരിശോധിക്കരുത് എന്ന് നിയമമുണ്ടാക്കുകയേ വഴിയുള്ളൂ എന്നായിരുന്നു ഇതിനോട് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചത്.

Content Highlights- Shafi parambil and Rahul mamkootathil reaction on nilambur trolly bag controversy

dot image
To advertise here,contact us
dot image