'കേരളാ പൊലീസിൽ നിന്നും നീതി ലഭിക്കില്ല,സിബിഐ തന്നെ അന്വേഷിക്കണം'; നിലപാടിലുറച്ച് മഞ്ജുഷ

യുട്യൂബ് വഴിയും സോഷ്യൽ മീഡിയ വഴിയും തങ്ങളെ തളർത്താൻ ശത്രുക്കൾ നിരന്തരം ശ്രമിക്കുന്നുവെന്ന് നവീൻ ബാബുവിന്റെ മൂത്തമകളും പ്രതികരിച്ചു

'കേരളാ പൊലീസിൽ നിന്നും നീതി ലഭിക്കില്ല,സിബിഐ തന്നെ അന്വേഷിക്കണം'; നിലപാടിലുറച്ച് മഞ്ജുഷ
dot image

കൊച്ചി : നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ പ്രതികരണവുമായി ഭാര്യ മഞ്ജുഷ രംഗത്ത്. ഹൈക്കോടതി തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആവശ്യം തള്ളിയതില്‍ നല്ല വിഷമമുണ്ടെന്നായിരുന്നു മഞ്ജുഷ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികളിലും ഇന്‍ക്വസ്റ്റ് നടപടികളിലും ദുരൂഹത ഉണ്ടെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്നും കുടുംബവുമായി ആലോചിച്ച് അടുത്ത തീരുമാനം ഉടൻ എടുക്കുമെന്നും മഞ്ജുഷ പറഞ്ഞു.

കേരളാ പൊലീസിൽ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസമില്ല. പ്രധാനപ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരളാ പൊലീസിന്റേത്. അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവർത്തിച്ച് പറയുകയാണ് മഞ്ജുഷ. ഇപ്പോൾ നടക്കുന്ന എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ല.അന്വേഷണം നടക്കുന്നില്ല. അന്വേഷണം നടക്കുകയാണെങ്കിൽ മാത്രമല്ലേ തൃപ്തി ഉണ്ടോ എന്ന ചോദ്യത്തിന്റെ ആവശ്യകതയുള്ളൂവെന്നും മഞ്ജുഷ ചോദിക്കുന്നു.

അതേ സമയം യുട്യൂബ് വഴിയും സോഷ്യൽ മീഡിയ വഴിയും തങ്ങളെ തളർത്താൻ ശത്രുക്കൾ നിരന്തരം ശ്രമിക്കുന്നുവെന്ന് നവീൻ ബാബുവിന്റെ മൂത്തമകൾ പ്രതികരിച്ചു. അച്ഛനെ പറ്റിയും കൊച്ചച്ചനും വക്കീലുമായ പ്രവീണിനെ പറ്റിയും സോഷ്യൽമീഡിയ വഴി അപവാദങ്ങൾ പ്രചരിക്കുന്നു. അതൊന്നും ശരിയല്ല. അച്ഛനും കൊച്ചച്ചനും തമ്മിൽ നല്ല ബന്ധമാണ്. കേസിന് വേണ്ടി തങ്ങളെ കുടുംബത്തെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് കൊച്ചച്ചനായ പ്രവീൺ ആണെന്നും മകൾ പറഞ്ഞു. ഈ വ്യാജപ്രചരണത്തിന് പിന്നിൽ ശത്രുക്കളാണെന്നും തന്നെയും കുടുംബത്തിനെയും മാനസികമായി തകർക്കാനും കേസിൽ നിന്ന് പിന്മാറാൻ വേണ്ടിയുമാണ് ഇത്തരം വ്യാജ പ്രചരണമെന്നും മഞ്ജുഷ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

അതേ സമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. അപ്പീൽ തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. വിഷയത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. മഞ്ജുഷയുടെ വാദം പൂർത്തിയായതിന് പിന്നാലെയായിരുന്നു കോടതി ചോദ്യം ഉന്നയിച്ചത്. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങളില്ല. എസ്ഐടിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലല്ലോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. സിബിഐ ഉള്‍പ്പടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സര്‍ക്കാരുകളുടെ കീഴിലാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എസ്ഐടി അന്വേഷണം പൂര്‍ത്തിയായ ശേഷവും സിബിഐ അന്വേഷണം ആകാമല്ലോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. നിലവില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്ഐടിയെ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എസ്‌ഐടി അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണമെന്നും ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം നല്‍കാവൂ എന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു ഹൈക്കോടതയിൽ കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ സാഹചര്യത്തിൽ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീന്‍ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി പറഞ്ഞാൽ കേസിന്റെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും ഹൈക്കോടതിയെ അറിയിച്ചു. അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉന്നത ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല നൽകിയാൽ മതിയോ എന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താൻ മതിയായ തെളിവ് വേണമെന്നും വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

യാത്രയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാൻഡിൽ ജയിലിൽ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. ശേഷം പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗമായി സിപിഐഎം നിയമിച്ചിരുന്നു.

content highlights : 'Justice will not come from Kerala Police, CBI should investigate'; Manjusha stands firm

dot image
To advertise here,contact us
dot image